സ്ഫിഗ്മോമാനോമീറ്റര്‍ എന്ന രക്തസമ്മര്‍ദ്ദമാപിനി

 
സ്റ്റെതസ്കോപ്പും പനിയളക്കുന്ന തെര്‍മോമീറ്ററും  പോലെ തന്നെ ആശുപത്രിയില്‍ പോയിട്ടുള്ളവര്‍ക്ക് സുപരിചിതമായ ഒന്നാണ് രക്തസമ്മര്‍ദ്ദം അളക്കാനുള്ള യന്ത്രം. സ്ഫിഗ്മോമാനോമീറ്റര്‍ എന്ന കടിച്ചാല്‍ പൊട്ടാത്ത പേരിലാണ് ഈ യന്ത്രം അറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയില്‍ സ്ഫിഗ്മോസ് എന്നാല്‍ പള്‍സ് എന്നാണ് അര്‍ത്ഥം. മാനോമീറ്റര്‍ എന്നാല്‍ മര്‍ദ്ദം അളക്കുന്ന ഉപകരണം എന്നും. ഇതില്‍ നിന്നാണ് സ്ഫിഗ്മോമാനോമീറ്റര്‍ എന്ന പദം രൂപം കൊണ്ടത്.   1881 ല്‍ സാമുവല്‍ ബാഷ് (Samuel Siegfried Karl von Basch) എന്ന ഭിഷ്വഗരനാണ് രക്തസമ്മര്‍ദ്ദമാപിനി കണ്ടുപിടിച്ചത്. എങ്കിലും ന്യൂറോസര്‍ജറിയുടെ പിതാവായി അറിയപ്പെടുന്ന ഹാര്‍വി എന്ന ഡോക്ടറാണ് ഈ യന്ത്രത്തിന്റെ ഉപയോഗം കൂടുതല്‍ പ്രചാരത്തിലാക്കിയത്.

രക്തക്കുഴലുകളിലൂടെ തുടര്‍ച്ചായി ഒഴുകിക്കൊണ്ടിരിക്കുന്ന രക്തം കുഴലിന്റെ ഭിത്തിയില്‍ ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം എന്ന് പറയാം.  രണ്ട് തരത്തിലുള്ള രക്തസമ്മര്‍ദ്ദമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നത്. ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്ന രക്തത്തെ അയോര്‍ട്ടെയെന്ന മഹാധമനിയിലൂടെ മറ്റ് രക്തക്കുഴലുകളിലേക്ക് തള്ളിവിടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദമാണ് ഒന്ന് അതായത് ഹൃദയം ചുരുങ്ങുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദം. സിസ്റ്റോളിക്ക് മര്‍ദ്ദം എന്നറിയപ്പെടുന്ന ഇത് സാധാരണഗതിയില്‍ 120മി.മീ. മെര്‍ക്കുറിക്ക് തുല്യമാണ്. അന്തരീക്ഷമര്‍ദ്ദം 76മി.മീ. മെര്‍ക്കുറിയാണ് എന്നോര്‍ത്താല്‍ ഈ മര്‍ദ്ദത്തെ താരതമ്യം ചെയ്യാന്‍ എളുപ്പമാണ്. അടുത്തത് ഹൃദയത്തിന്റെ അറകള്‍ വികസിക്കുന്ന സമയത്തുള്ള മര്‍ദ്ദമാണ്. ഹൃദയം രക്തത്തെ വലിച്ചെടുക്കുന്ന അല്ലെങ്കില്‍ ഹൃദയത്തിലേക്ക് രക്തം വന്നു നിറയുന്ന സമയത്ത് രക്തക്കുഴലുകളിലെ മര്‍ദ്ദം വല്ലാതെ കുറയുവാനും തന്മൂലം രക്തക്കുഴലുകള്‍ അടഞ്ഞുപോകാനും സാധ്യതയുണ്ട്. ഇതൊഴിവാക്കാനായി രക്തക്കുഴലുകളില്‍ ഒരു നിശ്ചിതമര്‍ദ്ദം നിലനിര്‍ത്തപ്പെടുന്നുണ്ട്. ഇതിനെ ഡയസ്റ്റോളിക്ക് മര്‍ദ്ദം എന്നാണ് വിളിക്കുന്നത്. സാധാരണഗതിയില്‍ ഇത് 80മി.മീ. മെര്‍ക്കുറിക്ക് തുല്യമാണ്.

ഈ രണ്ട് മര്‍ദ്ദവും അളക്കുക എന്നതാണ് സ്ഫിഗ്മോമാനോമീറ്ററിന്റെ ജോലി. ലളിതമായ ഒരുപകരണമാണിത്. ബലൂണ്‍ പോലെ വീര്‍പ്പിക്കാവുന്ന റബര്‍ കഫ് ആണ് ഇതിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. കയ്യില്‍ വച്ച് കെട്ടുന്ന ഭാഗമാണിത്. ഒരു മെര്‍ക്കുറി മര്‍ദ്ദമാപിനിയാണ് സ്ഫിഗ്മോമാനോമീറ്ററിലെ അടുത്ത ഭാഗം. ഈ രണ്ട് ഉപകരണങ്ങളേയും തമ്മില്‍ ഒരു റബര്‍ കുഴല്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കും. കഫുമായി ബന്ധപ്പെട്ട് ഒരു എയര്‍ പമ്പ് കൂടി ഉണ്ടാകും. ഇത് ഉപയോഗിച്ചാണ് കഫില്‍ വായു നിറയ്ക്കുന്നത്.

കൈത്തണ്ടയിലുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തിയ ശേഷമാണ് സ്ഫിഗ്മോമാനോമീറ്റര്‍ മര്‍ദ്ദമളക്കുന്നത്.  സിസ്റ്റോളിക്ക് മര്‍ദ്ദത്തേക്കാള്‍ കൂടുതല്‍ മര്‍ദ്ദം രക്തക്കുഴലുകളില്‍ പ്രയോഗിച്ചാല്‍ അതിലൂടെയുള്ള രക്തയോട്ടം നിലയ്ക്കും. കൈമുട്ടിനും തോളിനും ഇടയിലായി ഹൃദയത്തിന് സമാന്തരമായ ഭാഗത്താണ് പുറമേ നിന്നും മര്‍ദ്ദം പ്രയോഗിക്കുന്നത്. സ്ഫിഗ്മോമാനോമീറ്ററില്‍ ഉള്ള കഫ് എന്ന ഭാഗമാ‌ണ് ഇതിനായി ഉപയോഗിക്കുന്നത്. വായുനിറയ്കാക്കാവുന്ന വിധത്തിലുള്ള ഒന്നാണിത്. ഇത് കയ്യില്‍ ചുറ്റിയ ശേഷം അതിലേക്ക് വായു പമ്പ് ചെയ്യുന്നു. മര്‍ദ്ദം കൂടും തോറും കയ്യിലെ രക്തയോട്ടം കുറയുന്നു. ബ്രേക്കിയല്‍ ആര്‍ട്ടറി എന്നൊരു ധമനിയുണ്ട് നമ്മുടെ കയ്യില്‍. കയ്യിലെ പ്രധാന ധമനികളിലൊന്നാണിത്. ഈ ധമനിയെ ആണ് കഫ് പ്രധാനമായും അമര്‍ത്തുന്നത്.   കഫ് നല്‍കുന്ന മര്‍ദ്ദം സിസ്റ്റോളിക്ക് മര്‍ദ്ദത്തേക്കാള്‍ അല്പം കൂടുതലാകുന്നതോടെ ഇതിലൂടെയുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലയ്ക്കുന്നു. കയ്യിലെ നാഡിമിടിപ്പ് കുറഞ്ഞ് ഇല്ലാതാവുന്നു. ഈ സമയത്തെ മര്‍ദ്ദം സിസ്റ്റോളിക്ക് മര്‍ദ്ദത്തോട് ഏതാണ്ട് തുല്യമായിരിക്കും.  കഫിനുള്ളിലെ മര്‍ദ്ദം അതിനോടനുബന്ധിച്ച ഒരു മെര്‍ക്കുറി സ്തംഭത്തെ ഉയര്‍ത്തിനിര്‍ത്തുന്നുണ്ട്.  മെര്‍ക്കുറിയുടെ ഉയരത്തെ ആസ്പദമാക്കിയാണ് മര്‍ദ്ദം എത്രയെന്ന് നിശ്ചയിക്കുന്നത്. എന്നാല്‍ ഈ മര്‍ദ്ദനിര്‍ണ്ണയം അത്ര കൃത്യമാവണമെന്നില്ല. കൂടുതല്‍ കൃത്യതയുള്ള മര്‍ദ്ദമാപനത്തിനായി സ്റ്റെതസ്കോപ്പു് കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനുവേണ്ടി അല്പം കൂടി കൂടുതല്‍ വായു കഫില്‍ നിറയ്ക്കുന്നു.  പിന്നീട്  ഒരു സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ബ്രേക്കിയല്‍ ആര്‍ട്ടറി എന്ന ധമനിയെ പരിശോധിച്ചു കൊണ്ട് മര്‍ദ്ദം അല്പാല്‍പ്പമായി കുറയ്ക്കുന്നു. മര്‍ദ്ദം സിസ്റ്റോളിക്ക് മര്‍ദ്ദത്തോട് തുല്യമാകുമ്പോള്‍ ധമനിയിലൂടെ അല്പാല്‍പ്പമായി രക്തയോട്ടം ആരംഭിക്കുന്നു. ഒരു പൈപ്പിലൂടെ വെള്ളം ചീറ്റിക്കുന്ന പോലെ അല്പം ആയാസത്തോടെയായിരിക്കും ഇപ്പോള്‍ ധമനിക്കുള്ളിലൂടെ രക്തം പ്രവഹിക്കുക. രക്തത്തിന്റെ ഈ പ്രവാഹം സൃഷ്ടിക്കുന്ന ശബ്ദത്തെ ഹൃദയമിടിപ്പിന്റെ താളത്തില്‍ സ്റ്റെതസ്കോപ്പിലൂടെ കേള്‍ക്കാനാകും. മര്‍ദ്ദം കുറച്ചു കൊണ്ടിരിക്കുമ്പോള്‍ സ്റ്റെതസ്കോപ്പിലൂടെ ശബ്ദം കേട്ടുതുടങ്ങുന്ന സമയത്ത് മെര്‍ക്കുറി കാണിക്കുന്ന മര്‍ദ്ദമാണ് സിസ്റ്റോളിക്ക് മര്‍ദ്ദമായി എടുക്കുന്നത്.  വീണ്ടും മര്‍ദ്ദം കുറച്ചു കൊണ്ടിരിക്കും. പുറമെ നിന്നുള്ള മര്‍ദ്ദം, അതായത് കഫ് പ്രയോഗിക്കുന്ന മര്‍ദ്ദം കുറഞ്ഞ് ഇല്ലാതാകുന്ന അവസ്ഥയില്‍ രക്തയോട്ടം സാധാരണഗതിയിലേക്ക് വരും. അതോടെ സ്റ്റെതസ്കോപ്പിലൂടെ കേള്‍ക്കുന്ന ശബ്ദം ഇല്ലാതാകും. ഈ സമയത്ത് മെര്‍ക്കുറി കാണിക്കുന്ന മര്‍ദ്ദമാണ് ഡയസ്റ്റോളിക്ക് മര്‍ദ്ദമായി എടുക്കുന്നത്.

സാധാരണ സ്ഫിഗ്മോമാനോമീറ്ററുകളിലെല്ലാം മെര്‍ക്കുറി ഉപയോഗിച്ചുള്ള മര്‍ദ്ദമാപിനിയാണ് ഉള്ളത്. എന്നാല്‍ ദ്രാവകം ഉപയോഗിക്കാത്ത അനിറോയിഡ് സ്ഫിഗ്മോമാനോമീറ്ററുകളും നിലവിലുണ്ട്. ഡിജിറ്റല്‍ രൂപത്തില്‍ മര്‍ദ്ദത്തെ കാണിക്കുന്ന ഇലക്ട്രോണിക്ക് മീറ്ററുകളും ഇപ്പോള്‍ ലഭ്യമാണ്. ഓട്ടോമാറ്റിക്ക് ആയി പ്രവര്‍‌ത്തിക്കുന്ന ഇലക്ട്രോണിക്ക് രക്തമര്‍ദ്ദമാപിനികളും ലഭ്യമാണ്. ശബ്ദമാനമായ അന്തരീക്ഷത്തിലും തെറ്റുകൂടാതെ മര്‍ദ്ദനിര്‍ണ്ണയം നടത്താന്‍ ഇത്തരം മാപിനികള്‍ സഹായിക്കുന്നു.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു