ഡിഷ് ആന്റിന


ഡിഷ് ആന്റിന

ടി.വി. യില്‍ ദൂരദര്‍ശന്റെ ഭൂതല സംപ്രേക്ഷണം മാത്രം കാണാന്‍‌ കഴിയുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ അല്പകാലം കഴിഞ്ഞതോടെ ദൂരദര്‍ശനടക്കമുള്ള പല ചാനലുകളും കൃതൃമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഉപഗ്രഹസംപ്രേക്ഷണവും ആരംഭിച്ചു. കേബിള്‍ ടി.വി. കള്‍ വ്യാപകമായിത്തീര്‍ന്നത് ഇതോടെയാണ്. കേബിള്‍ ടി.വി. വിതരണക്കാരുടെ കെട്ടിടങ്ങളിലായിരുന്നു വലിയ ഡിഷ് ആന്റിനകള്‍ ആദ്യമായി സ്ഥാനം പിടിച്ച് തുടങ്ങിയത്. തലതിരിച്ചു പിടിച്ച ഭീമാകാരമായ കുടപോലെ ഉപഗ്രഹസിഗ്നലുകള്‍ക്കായി കാത്തിരിക്കുന്ന ഡിഷ് ആന്റികള്‍ അന്നത്തെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. പിന്നീട് പല വീടുകളിലേക്കും ഈ ഡിഷ് ആന്റികള്‍ വ്യാപിക്കുകയുണ്ടായി. ആദ്യകാലത്ത് ഭീമാകാരമായ വലിപ്പമുണ്ടായിരുന്ന അത്തരം ആന്റിനകള്‍  ഡിജിറ്റല്‍ പ്രക്ഷേപണത്തിന്റേയും ഡി.ടി.എച്ചിന്റേയും വരവോടെ ചെറുതാവാനും തുടങ്ങി. ഇന്ന് കേബിള്‍ ടി.വി. യേക്കാളും ജനപ്രിയമായിരിക്കുന്നത് ഡി.ടി.എച്ച് എന്നറിയപ്പെടുന്ന ഇത്തരം സേവനങ്ങളാണ്. എന്തായാലും ഇവയുടെയെല്ലാം പ്രവര്‍ത്തനം അടിസ്ഥാനപരമായി നോക്കിയാല്‍ ഒന്നു തന്നെയാണ്. കുഴിഞ്ഞ പാത്രം പോലിരിക്കുന്ന ഡിഷ് ആണ് ഇത്തരം ആന്റിനകളുടെ പ്രധാന ഭാഗം. ഇതിന്റെ ഫോക്കസ്സ് എന്നറിയപ്പെടുന്ന ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്വീകരണിയാണ് അടുത്തത്. ഇവ രണ്ടും ചേരുന്നതോടെ പ്രവര്‍ത്തനയോഗ്യമായ ഒരു ഡിഷ് ആന്റിനയായി. 



പരാബോളിക്ക് ഡിഷ്
ഉള്ള് കുഴിഞ്ഞിരിക്കുന്ന ഒരു കോണ്‍കേവ് കണ്ണാടിയുടെ പ്രവര്‍ത്തനം തന്നെയാണ് വലിയ ഡിഷിനും ചെയ്യാനുള്ളത്. ഒരു കോണ്‍കേവ് കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാന്‍ സാധിക്കും. പണ്ട് ഇത്തരം വലിയ ഒരു കണ്ണാടി നിര്‍മ്മിച്ച് തീരത്തേക്കടുക്കുന്ന ശത്രുകപ്പലുകളിലേക്ക് സൂര്യപ്രകാശത്തെ കേന്ദ്രീകരിച്ച് , തീപിടിപ്പിച്ച് അവയെ  തുരത്തിയോടിച്ചതായി ഒരു കഥയുണ്ട്. കൃതൃമോപഗ്രഹങ്ങളില്‍ നിന്നുമുള്ള സിഗ്നലുകള്‍ സ്വീകരിക്കാനാണ് ഡിഷ് ആന്റിന ഉപയോഗിക്കുന്നത്. ടി.വി. സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന ഭൂസ്ഥിരകൃതൃമോപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നും ഏതാണ്ട് 36000 കിലോമീറ്റര്‍ അകലെയാണ് നില്‍ക്കുക. അത്രയും അകലെ നിന്നുമുള്ള സിഗ്നലുകള്‍ ഭൂമിയിലെക്കെത്തുമ്പോഴേക്കും ശക്തി കുറഞ്ഞിരിക്കും. ഒരു ചെറിയ ആന്റിന കൊണ്ടൊന്നും അത്തരം സിഗ്നലിനെ സ്വീകരിക്കാന്‍ കഴിയില്ല. പിന്നെയുള്ള മാര്‍ഗ്ഗം കുറേയധികം സ്ഥലങ്ങളില്‍നിന്നും ഇതേ സിഗ്നലുകള്‍ സ്വീകരിച്ച് അവയെ ഏകോപിപ്പിച്ച് ശക്തി കൂട്ടുക. ഇതിനാണ് ഡിഷ് ഉപയോഗിക്കുന്നത്. ഡിഷിന്റെ വ്യാസം കൂടും തോറും കൂടുതല്‍ മികവോടെ സിഗ്നലും ലഭിക്കും. ടെലിസ്കോപ്പുകളിലും മറ്റും ഉപയോഗിക്കുന്നതും ഇതേ തത്വം തന്നെയാണ്. പരാബോളിക്ക് ഡിഷിന്റെ ഫോക്കസ്സിലാണ് സിഗ്നലുകള്‍ കേന്ദ്രീകരിക്കുപ്പെടുന്നത്. ഈ ഫോക്കസ്സില്‍ തരംഗസ്വീകരണിയെ സ്ഥാപിക്കുന്നു.

തരംഗസ്വീകരണി (LNB – Low Noise Block downconverter)

ഡിഷ് കേന്ദ്രീകരിക്കുന്ന തരംഗങ്ങളെ അനുയോജ്യമായ രീതിയില്‍ സ്വീകരിക്കുന്ന പണിയാണ് എല്‍.എന്‍.ബി. ക്ക് നിര്‍വ്വഹിക്കാനുള്ളത്. വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള വൈദ്യുതകാന്തിക തരംഗങ്ങളാണ് ഉപഗ്രഹത്തില്‍ നിന്നും ആന്റിനയിലേക്ക് എത്തുന്നത്. മൈക്രോവേവ് ആവൃത്തികളിലാണ് ഈ തരംഗങ്ങള്‍. എല്‍.എന്‍.ബി. യില്‍ സ്വീകരിക്കപ്പെടുന്ന ഈ തരംഗങ്ങള്‍ ചില പ്രത്യേകതരം കേബിളുകള്‍ വഴിയാണ് വീടിനകത്തുള്ള ഉപകരണങ്ങളിലേക്ക് എത്തുന്നത്. ഈ കേബിളുകളിലൂടെ മൈക്രോവേവ് ആവൃത്തിയിലുള്ള തരംഗങ്ങള്‍ കടത്തിവിട്ടാല്‍ വളരെയധികം സിഗ്നലുകള്‍ നഷ്ടപ്പെടും. കുറഞ്ഞ ആവൃത്തിയുള്ള തരംഗങ്ങള്‍ മാത്രമേ ഇത്തരം കേബിളുകളിലൂടെ പ്രസരണനഷ്ടമില്ലാതെ കടത്തിവിടാന്‍ കഴിയുകയുള്ളൂ. ഇവിടെയാണ് എല്‍.എന്‍.ബി. സഹായത്തിനെത്തുന്നത്.
ഉയര്‍ന്ന ആവൃത്തിയുള്ള മൈക്രോവേവ് സിഗ്നലുകളെ കുറഞ്ഞ ആവൃത്തിയുള്ള സിഗ്നലുകളാക്കി മാറ്റുന്ന പണിയാണ് എല്‍.എന്‍.ബി. യില്‍ പ്രധാനമായും നടക്കുന്നത്. സാറ്റ്‌ലൈറ്റില്‍ നിന്നും ലഭിക്കുന്ന തരംഗത്തിന്റെ ആവൃത്തിയോട് അടുത്ത ആവൃത്തിയുള്ള ഒരു തരംഗം എല്‍.എന്‍.ബിയുടെ അകത്ത് നിര്‍മ്മിക്കപ്പെടുന്നുണ്ട്. ലോക്കല്‍ ഓസിലേറ്റര്‍ എന്നൊരു സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉപഗ്രഹത്തില്‍ നിന്ന് സ്വീകരിച്ച തരംഗത്തേയും ലോക്കല്‍ ഓസിലേറ്റര്‍ നിര്‍മ്മിച്ച തരംഗത്തേയും പരസ്പരം കലരാന്‍ അനുവദിക്കുന്നു.   പ്രത്യേക ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇങ്ങനെ കലരുമ്പോള്‍ മൂന്ന് തരത്തിലുള്ള ആവൃത്തിയിലുള്ള സിഗ്നലുകള്‍ നിര്‍മ്മിക്കപ്പെടാം. 
  1. ഉപഗ്രഹആവൃത്തി + ലോക്കല്‍ ഓസിലേറ്റര്‍ ആവൃത്തി
  2. ഉപഗ്രഹആവൃത്തി - ലോക്കല്‍ ഓസിലേറ്റര്‍ ആവൃത്തി 
  3. ഉപഗ്രഹആവൃത്തി x ലോക്കല്‍ ഓസിലേറ്റര്‍ ആവൃത്തി
ഇതില്‍ കുറഞ്ഞ ആവൃത്തി മാത്രമേ നാം പ്രയോജനപ്പെടുത്തുന്നുള്ളൂ.  ഇന്റര്‍മീഡിയേറ്റ് ഫ്രീക്വന്‍സി എന്നാണ് ഇങ്ങിനെ നിര്‍മ്മിക്കപ്പെടുന്ന പുതിയ സിഗ്നലിന്റെ ആവൃത്തി അറിയപ്പെടുന്നത്. ഉപഗ്രഹതരംഗത്തിന്റെ ആവൃത്തിയില്‍ നിന്നും ലോക്കല്‍ഓസിലേറ്റര്‍ നിര്‍മ്മിക്കുന്ന സിഗ്നലിന്റെ ആവൃത്തി കുറച്ചാല്‍ ഇന്റര്‍മീഡിയേറ്റ് ആവൃത്തി ലഭിക്കും.   ഇന്റര്‍മീഡിയേറ്റ് സിഗ്നലുകളുടെ ശക്തി ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിച്ച് കേബളുകളിലൂടെ കടത്തിവിടുന്നു. കുറഞ്ഞ ആവൃത്തിമാത്രമേ ഉള്ളൂ എന്നതിനാല്‍ കേബിളിലൂടെ നഷ്ടം കൂടാതെ സിഗ്നലുകള്‍ സെറ്റ്ടോപ്പ് ബോക്സിലേക്കും പിന്നീട് ടി.വി.യിലേക്കും എത്തിച്ചേരുന്നു.

ആദ്യകാലത്ത് അനലോഗ് സംവിധാനത്തിലായിരുന്നു ഉപഗ്രഹപ്രക്ഷേപണം നടത്തിയിരുന്നത്. എന്നാല്‍ കൂടുതല്‍ മികവിനായും മറ്റും ഡിജിറ്റല്‍ സംപ്രക്ഷേണമാണ് ഇന്ന് നടക്കുന്നത്. ഡി.ടി.എച്ച്. സംവിധാനങ്ങള്‍ ഇന്ന് പൂര്‍ണ്ണമായും ഡിജിറ്റല്‍ സങ്കേതമാണ് പ്രയോജനപ്പെടുത്തുന്നത്.

Comments

  1. നല്ല വിവരണം. ആശംസകള്‍ ടോട്ടോ.
    വേര്‍ഡ്‌ വെരിഫിക്കേഷന്‍ വേണോ?? :)

    ReplyDelete
  2. നല്ല വിവരണം

    ReplyDelete
  3. നന്ദി സുഹൃത്തുക്കളേ....

    ReplyDelete
  4. നല്ല ആശയം,തുടരുക ,,,ആശംസകള്‍........

    ReplyDelete

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു