വാസയോഗ്യമായ K2-18b ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്

വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്


ഭൂമിയെക്കാളും വലുതും ഗുരുത്വാകര്‍ഷണം കൂടിയതും ആയ ഒരു ഗ്രഹം. നക്ഷത്രത്തില്‍നിന്നുള്ള അകലം വാസയോഗ്യമായ ഇടത്തിലാണെന്നാണ് വിലയിരുത്തല്‍. അങ്ങനെയൊരു ഗ്രഹത്തില്‍ ഇതാദ്യമായി അന്തരീക്ഷത്തില്‍ ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. K2-18b എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. K2-18 എന്ന നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം!


K2-18b എന്ന ഗ്രഹത്തിന്റെയും മാതൃനക്ഷത്രത്തിന്റെയും ചിത്രകാരഭാവന. 
കടപ്പാട് : ESA/Hubble, M. Kornmesser



സൗരേതരഗ്രഹങ്ങളുടെ അന്വേഷണം തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയി. ഏതാണ്ട് നാലായിരത്തോളം സൗരേതരഗ്രഹങ്ങളെ ഇക്കാലത്ത് നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മിക്കതും വാതകഗ്രഹങ്ങളാണ്. എന്നുവച്ചാല്‍ വ്യാഴത്തെയും ശനിയെയും ഒക്കെപ്പോലെ ഹൈഡ്രജനോ മീതെയ്നോ ഒക്കെ നിറഞ്ഞ ഗ്രഹങ്ങള്‍. അതിലൊന്നും മനുഷ്യര്‍ക്ക് വസിക്കാനോ ജീവിക്കാനോ നിലവിലുള്ള അറിവുവച്ച് സാധ്യമല്ല. ഭൂമിയില്‍ കാണുന്ന തരത്തില്‍ ഉള്ള ജീവന്‍ അവിടെ നിലനില്‍ക്കാനും സാധ്യതയില്ല. 
ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉള്ള ഗ്രഹങ്ങള്‍ നക്ഷത്രത്തില്‍നിന്നും നിശ്ചിത അകലത്തില്‍ ആയിരിക്കണം. അമിതമായ ചൂടോ അമിതമായ തണുപ്പോ പാടില്ല. വെള്ളം വെള്ളമായി നിലനില്‍ക്കണം. അതായത് ദ്രാവകരൂപത്തില്‍ ആയിരിക്കണം. ഇങ്ങനെ നക്ഷത്രത്തില്‍നിന്നും നിശ്ചിത അകലത്തെയാണ് വാസയോഗ്യമായ ഇടം എന്നു പറയുന്നത്. ഭൂമി അത്തരമൊരു ഇടത്തിലാണ്. സൗരേതരഗ്രഹങ്ങളില്‍ വാസയോഗ്യമായ ഇടത്തില്‍ പല ഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയിലൊന്നും ജലമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വ്യക്തമായ അറിവൊന്നും നമുക്ക് ഇതുവരെ ലഭ്യമായിരുന്നില്ല.

ആ ചരിത്രമാണ് ഹബിള്‍ ടെലിസ്കോപ്പ് തിരുത്തിക്കുറിച്ചിരിക്കുന്നത്. ഒരു സൗരേതരഗ്രഹത്തിലെ അന്തരീക്ഷത്തില്‍ ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം ഹബിള്‍ കണ്ടെത്തിയിരിക്കുന്നു.
ഹബിള്‍ ടെലിസ്കോപ്പിന്റെ നിരീക്ഷണത്തിലൂടെ ലഭിച്ച ഡാറ്റ വിശകലനം ചെയ്ത് ഇംഗ്ലണ്ടിലെ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ചിങ്ങം നക്ഷത്രഗണത്തിലെ ഒരു നക്ഷത്രമാണ് K2-18. ഏതാണ്ട് 110 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രം. ചുവന്ന കുള്ളന്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ നക്ഷത്രത്തിനു ചുറ്റുമാണ് ഏറെ കൗതുകമുള്ള ഈ ഗ്രഹം!
ഭൂമിയെപ്പോലെ പാറകളും മണ്ണും നിറഞ്ഞ തരത്തിലുള്ള ഗ്രഹമാണിത്. താപനിലയാകട്ടെ ജലം വെള്ളമായി നിലനില്‍ക്കാന്‍ പാകത്തിനുള്ളതും. അത്തരമൊരു ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുക എന്നാല്‍ അത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കണ്ടെത്തലാണ്. അതും ഭൂമിയില്‍നിന്ന് വളരെയധികം അകലെയല്ലാത്ത ഒരു ഗ്രഹത്തില്‍!

2005ലാണ് കെപ്ലര്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. ഭൂമിയുടേതിനെക്കാള്‍ എട്ടിരിട്ടി മാസാണ് ഈ ഗ്രഹത്തിന്.  അതായത് നമ്മുടെ ഭൂമിയിലെ പോലെ സുഖകരമായി അവിടെ ഇറങ്ങിനടക്കാം എന്നു പ്രതീക്ഷിക്കരുത്. സൂപ്പര്‍ എര്‍ത്ത് അഥവാ ഭീമഭൂമി എന്ന ഗണത്തിലാണ് ഇത്തരം ഗ്രഹങ്ങളെ കണക്കാക്കുന്നത്. ഭൂമിയുടെ മാസിനും നെപ്റ്റ്യൂണിന്റെ മാസിനും ഇടയില്‍ മാസുള്ള കല്ലും മണ്ണും നിറഞ്ഞ ഗ്രഹങ്ങള് ഈ ഗണത്തില്‍ വരിക.
2016ലും 2017ലും ഹബിള്‍ ടെലിസ്കോപ്പ് വെബ്സൈറ്റില്‍ ലഭ്യമാക്കിയ ഡാറ്റയെയാണ് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ Center for Space Exochemistry Data വിഭാഗം പഠനത്തിനു വിധേയമാക്കിയത്.  ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നുവന്ന നക്ഷത്രപ്രകാശത്തെയാണ് അവര്‍ വിശകലനം ചെയ്തത്. ഓപ്പണ്‍സോഴ്സ് അല്‍ഗോരിഥങ്ങളാണത്രേ വിശകലനത്തിനായി ഉപയോഗിച്ചത്.   ജലബാഷ്പത്തിന്റെ മാത്രമല്ല  ഹൈഡ്രജന്‍, ഹീലിയം എന്നീ മൂലകങ്ങളുടെ സാന്നിദ്ധ്യവും അവര്‍ ഈ ഗ്രഹത്തില്‍ കണ്ടെത്തിയത്.

നേച്ചര്‍ ആസ്ട്രോണമി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള പരിമിതമായ ഡാറ്റയെ വിശകലനം ചെയ്തു കിട്ടിയ അറിവു മാത്രമാണിത്.   കൂടുതല്‍ പഠനങ്ങള്‍ ഈ ഗ്രഹത്തെ സംബന്ധിച്ച് ഇനിയും നടക്കാനുണ്ട്. ചിലപ്പോള്‍ കണ്ടെത്തല്‍ തെറ്റെന്നും വന്നേക്കാം. എന്തായാലും നാസ വിക്ഷേപിക്കാന്‍ പോകുന്ന ജെയിംസ് വെബ് ടെലിസ്കോപ്പ് പോലെയുള്ള ടെലിസ്കോപ്പുകള്‍ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ഈ ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ വിശദമായ വിവരം നമുക്ക് എത്തിച്ചു തരും. ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഒട്ടും കുറവല്ല എന്ന അറിവാണ് ഗവേഷണങ്ങള്‍ നമുക്ക് തരുന്നത്. ഭാവി അത്ര മോശമല്ല എന്നു ചുരുക്കം!

---നവനീത്...

ചിത്രം : K2-18b എന്ന ഗ്രഹത്തിന്റെയും മാതൃനക്ഷത്രത്തിന്റെയും ചിത്രകാരഭാവന.
കടപ്പാട് : ESA/Hubble, M. Kornmesser

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു