റിമോട്ട് കണ്‍ട്രോള്‍




റിമോട്ട് കണ്‍ട്രോള്‍


ടിവി ഇന്ന മിക്ക വീടുകളിലും സാധാരണമായ ഒന്നാണ്. ടി.വി യുടെ ആവിര്‍ഭാവത്തോടെയാണ് അതിന്റെ കൂടെയുള്ള മറ്റൊരു ഉപകരണത്തെക്കൂടി ജനങ്ങള്‍ കണ്ടു തുടങ്ങിയത്. മറ്റൊന്നുമല്ല, റിമോട്ട് കണ്‍ട്രോളാണ് ഈ ഉപകരണം. ഒച്ച കൂട്ടാനും കുറയ്കാക്കാനും പ്രോഗ്രാം ചാനലുകള്‍ മാറ്റാനും ഒക്കെ ടി.വിക്കടുത്തക്ക് ഓടേണ്ടി വന്ന ഒരു കാലഘട്ടത്തില്‍ നിന്നും റിമോട്ട് കണ്‍ട്രോളിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. ഇലക്ട്രോണിക്സിന്റെ വളര്‍ച്ചയാണ് ഇതിന് വഴിയൊരുക്കിയത്. റിമോട്ട് കണ്‍ട്രോളിന്റെ ചരിത്രവും പ്രവര്‍ത്തനരീതികളും രസകരമാണ്. കൂടുതല്‍ കൂടുതല്‍ മികവിലേക്കുള്ള പ്രയാണത്തിന് വിപണിയും ഒരു പ്രധാനകാരണമായിട്ടുണ്ട്.

വിനോദത്തിന്റെ തലം കൂടുതല്‍ എളുപ്പമാക്കിയ റിമോട്ട് കണ്‍ട്രോള്‍ എന്ന ആശയം ആദ്യ ഉപയോഗങ്ങള്‍ പലതും യുദ്ധരംഗത്താണ് എന്നതാണ് വസ്തുത. 1898 ല്‍ നിക്കോളാസ് ടെസ്ല എന്ന ആസ്ട്രിയന്‍ പൌരന്‍ (പിന്നീട് അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു.) രൂപം കൊടുത്ത റിമോട്ട് കണ്‍ട്രോള്‍ സംവിധാനമാണ്  ആദ്യത്തേത് എന്നു കരുതുന്നു. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിദൂരനിയന്ത്രണം സാധ്യമാവുന്ന ഒരു ബോട്ടായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. ഒന്നാം ലോകമഹയുദ്ധകാലത്ത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ബോട്ടുകള്‍ ജര്‍മ്മന്‍ സൈന്യം ഉപയോഗിച്ചാതായി പറയപ്പെടുന്നു. എന്തായാലും രണ്ടാം ലോകമഹായുദ്ധം ആയപ്പോഴേക്കും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  മിസൈലുകളും മറ്റും ഉപയോഗിച്ച് തുടങ്ങിയിരുന്നു. ബോബുകളും ഇത്തരത്തില്‍ പ്രയോഗിച്ചിരുന്നു. ലോകമഹായുദ്ധത്തിന് ശേഷമാണ് റിമോട്ട് കണ്‍ട്രോളിന്റെ യുദ്ധേതര ആവശ്യങ്ങള്‍ക്കായി ഗവേഷണങ്ങള്‍ നടന്നത്.

1950 ല്‍ സെനിത്ത് റേഡിയോ കോര്‍പ്പറേഷനാണ് ആദ്യമായി ടെലിവിഷന്‍ നിയന്ത്രിക്കാനായി റിമോട്ട് കണ്‍ട്രോള്‍ പുറത്തിറിക്കിയത്. എന്നാല്‍ ഇത് വയര്‍ലെസ്സ് ആയിരുന്നില്ല. ടെലിവിഷന്‍ സെറ്റിനേയും റിമോട്ടിനേയും തമ്മില്‍ വയര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. ടിവിയിലെ ചാനല്‍ തിരഞ്ഞെടുക്കാനുള്ള ട്യൂണറിനോടനുബന്ധിച്ച് ഒരു മോട്ടോര്‍ ഘടിപ്പിച്ചിരുന്നു. റിമോട്ട് കണ്‍ട്രോളില്‍ ഈ മോട്ടോറിനെ നിയന്ത്രിക്കാനുള്ള സ്വിച്ചുകളായിരുന്നു ഉണ്ടായിരുന്നത്. മോട്ടോറിനെ ആവശ്യാനുസരണം കറക്കിയാണ് റ്റ്യൂണിംഗ് നിര്‍വ്വഹിച്ചിരുന്നത്. വലിയ വിജയം നേടാന്‍ ഇതിനും കഴിഞ്ഞില്ല. പിന്നീട് ഇറക്കിയ പല വയര്‍ലെസ്സ് റിമോട്ടുകളും പോലും വന്‍ വിജയമായിരുന്നില്ല. ടി.വിയേയും റിമോട്ടിനേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന സങ്കേതങ്ങളായിരുന്നു പരാജയത്തിന് പുറകില്‍. സാധാരണ പ്രകാശം, ശബ്ദം തുടങ്ങിയവയൊക്കെ ഇതില്‍ ഉപയോഗിച്ചിരുന്നു.

1955 ല്‍ ഇറങ്ങിയ പ്രകാശം ഉപയോഗിച്ചുള്ള റിമോട്ട് കണ്‍ട്രോളായിരുന്നു അടുത്തത്. സെനിത്ത് തന്നെയായിരുന്നു ഇതിന്റേയും പുറകില്‍ ഫ്ലാഷ്-ഒ-മാറ്റിക്ക് എന്ന പേരുള്ള ഇതിന്റെ പ്രവര്‍ത്തനും വളരെ ലളിതമായിരുന്നു. ടിവിയുടെ നാല് കോണുകളിലും പ്രകാശം തിരിച്ചറിയാനുള്ള പ്രകാശസംവേദിനകള്‍  അഥവാ ഫോട്ടോസെന്‍സറുകള്‍ പിടിപ്പിച്ചിരുന്നു. റിമോട്ട് എന്നത് പ്രകാശം പുറപ്പെടുവിക്കാന്‍ കഴയുന്ന ഒരു ടോര്‍ച്ച് തന്നെ ആയിരുന്നു. പ്രകാശത്തെ നേര്‍ത്ത ഒരു ബീമാക്കി അയക്കാന്‍ കഴിവുള്ള ഒരു ടോര്‍ച്ച്. ടോര്‍ച്ചില്‍ നിന്നുള്ള പ്രകാശം ഒരു മൂലയിലുള്ള പ്രകാശസംവേദിനിയില്‍ പതിക്കുമ്പോള്‍ ടി.വി ഓണ്‍ ആവുന്നു, അടുത്ത കോണില്‍ പതിപ്പിക്കുമ്പോള്‍ ഓഫാകുന്നു. ശബ്ദം കൂട്ടുക, കുറയ്ക്കുക, ചാനല്‍ മാറ്റുക തുടങ്ങിയവയും ഇതേ പോലെ തന്നെ നടക്കും. എത്ര എളുപ്പം എന്നു തോന്നും. പക്ഷേ മുറിയിലെ ലൈറ്റ് ഓണാക്കുമ്പോഴായിക്കും ചിലപ്പോള്‍ ഒച്ച കൂടുന്നത്, രസരമായ ഒരു പരിപാടി കാണുന്നതിനിടയിലായിരിക്കും ജനാലയിലൂടെ കടന്നുവരുന്ന സൂര്രപ്രകാശം  ടി.വി യെ  ഓഫാക്കുന്നത്. ചിലപ്പോള്‍ ഈ പ്രകാശം റിമോട്ടിന്റെ പ്രവര്‍ത്തനത്തേയും തടസ്സപ്പെടുത്തുന്നു. ഇങ്ങിനെയുള്ള അസൌകര്യങ്ങള്‍ കാരണം ഈ റിമോട്ടും അധികകാലം അരങ്ങ് വാണില്ല.

ശബ്ദം ഉപയോഗിച്ചിരുന്ന റിമോട്ട് കണ്‍ട്രോളുകളായിരുന്നു പിന്നീട് ഇറങ്ങിയത്.  മെക്കാനിക്കലായി ശബ്ദമുണ്ടാക്കി, ആ ശബ്ദത്തെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചിരുന്ന ടി.വി പോലും ഇതിന്റ ഭാഗമായി ഉണ്ടായി. 1957ല്‍ സെനിത്ത് തന്നെയാണ് ഈ വിദ്യയുമായി വിപണിയിലെത്തിയത്.  'സ്പേസ് കമാന്‍ഡ്' എന്ന പേരുള്ള ഈ റിമോട്ട് കണ്‍ട്രോള്‍ മൂലം  കുറെയധികം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. ഓണ്‍, ഓഫ്, ശബ്ദം നിര്‍ത്തുക, ചാനല്‍ മാറ്റുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ ആവൃത്തികളിലുള്ള(frequency) ശബ്ദങ്ങള്‍ റിമോട്ട് കണ്‍ട്രോള്‍ സൃഷ്ടിച്ചു. ഈ ശബ്ദങ്ങളെ ആവൃത്തികള്‍ക്കനുസരിച്ച് തിരിച്ചറിഞ്ഞ് ടി.വി സെറ്റുകള്‍ പ്രവര്‍ത്തിച്ചു. പക്ഷേ അവിടെയും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ക്കും ഇതേ ആവൃത്തിയിലുള്ള ശബ്ദം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. 'ക്സൈലോഫോണ്‍' എന്ന സംഗീത ഉപകരണത്തില്‍ നിന്നും ഉയരുന്ന ശബ്ദങ്ങളുടെ കൂട്ടത്തില്‍ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത ശബ്ദങ്ങളും ഉണ്ടായിരുന്നു. ഇതും റിമോട്ട് കണ്‍ട്രോളിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. ഒരു പാത്രം താഴെ വീണാലുണ്ടാകുന്ന ശബ്ദം ചിലപ്പോള്‍ ഒരു ചാനല്‍ മാറ്റിയേക്കാം.  മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തേക്കാള്‍ ഫ്രീക്വന്‍സി കൂടിയ ശബ്ദങ്ങള്‍ നായ്ക്കള്‍ക്ക് കേള്‍ക്കാന്‍ കഴിയും. അതിശയോക്തി ആണോ എന്നറിയില്ല, റിമോട്ട് കണ്‍ട്രോളിന്റെ ഈ ശബ്ദം മൂലം നായ്ക്കള്‍ കുരയ്ക്കുന്നതായി വരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്രേ!
(സെനിത്തിന്റെ സ്പേസ് കമാന്‍ഡ് എന്ന റിമോട്ട് കണ്‍ട്രോള്‍)
1970തോടെയാണ് ഇന്നത്തെ റിമോട്ട് കണ്‍ട്രോളുകളുടെ പ്രാകൃതരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ശബ്ദത്തിന് പകരം ഇന്‍ഫ്രാറെഡ് കിരണങ്ങളായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയത്. അതു വരെ ഓണ്‍, ഓഫ്, ശബ്ദനിയന്ത്രണം, ചാനല്‍ മാറ്റല്‍ തുടങ്ങിയ നാലോ അഞ്ചോ ആവശ്യങ്ങള്‍ മാത്രമേ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നടത്തിയിരുന്നുള്ളൂ. എന്നാല്‍ ട്രാന്‍സിസ്റ്ററുകളുടേയും എല്‍.ഇ.ഡി കളുടേയും മറ്റും വളര്‍ച്ചയാണ് കൂടുതല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള റിമോട്ട് കണ്‍ട്രോളുകള്‍ക്ക് വഴിയൊരുക്കിയത്. ഐ.സി ചിപ്പുകളുടേയും മറ്റും ആവിര്‍ഭാവവും ഡിജിറ്റല്‍ സങ്കേതങ്ങളും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തി.
ആധുനിക ടി.വി റിമോട്ട് കണ്‍ട്രോളുകളുടെ പ്രവര്‍ത്തനം

ഇന്‍ഫ്രാറെഡ് തരംഗങ്ങളാണ് ആധുനിക റിമോട്ട് കണ്‍ട്രോളുകളില്‍ ഉപയോഗിക്കുന്നത്. റിമോട്ട് കണ്‍ട്രോളിനെ ടി.വിയുമായി ബന്ധിപ്പിക്കുന്നതിനാണ് ഇന്‍ഫ്രാറെഡ് പ്രകാശത്തെ ഉപയോഗിക്കുന്നത്.

വിവിധ ഫംഗ്ഷനുകള്‍ക്കുള്ള കീപാഡ്,
കീപഡിനടിയിലെ ഇലക്ട്രോണിക്ക് സര്‍ക്യൂട്ട് ബോര്‍ഡ്,
ഇന്‍ഫ്രാറെഡ് എല്‍.ഇ.ഡി,
വൈദ്യുതിക്കായുള്ള ബാറ്ററി

എന്നിവയാണ് ഇന്നത്തെ റിമോട്ട് കണ്‍ട്രോളുകള്‍ക്ക് ഉള്ളത്. ഓരോ ബട്ടണും അമര്‍ത്തുമ്പോള്‍ അത് ബട്ടണ് താഴയുള്ള സര്‍ക്യൂട്ട് ബോര്‍ഡിലെ ഒരു ഇലക്ട്രോണിക്ക് സ്വിച്ചിനെ ഓണാക്കുകയാണ് ചെയ്യുക. ഈ സ്വിച്ചില്‍ നിന്നും ഉള്ള വൈദ്യുതസിഗ്നലുകള്‍ കണ്‍ട്രോളര്‍ ചിപ്പ് എന്ന ഐ.സിയിലേക്ക് ചെല്ലുന്നത്. ഈ കണ്‍ട്രോളര്‍ ചിപ്പില്‍ നിന്നും നിശ്ചിതഇടവേളകളിലുള്ള പള്‍സുകളായി  റിമോട്ട് കണ്‍ട്രോളിലെ ഇന്‍ഫ്രാറെഡ് എല്‍.ഇ.ഡി യിലേക്ക്  വൈദ്യുതി ചെല്ലുന്നു. ഈ വരുന്ന വൈദ്യുതപള്‍സുകള്‍ക്കനുസരിച്ച് എല്‍.ഇ.ഡി മിന്നി മറയുന്നു. ഈ പ്രകാശം നമുക്ക് കാണാന്‍ കഴിയുകയില്ല. മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്ന ദൃശ്യപ്രകാശത്തേക്കാള്‍ ആവൃത്തി കുറഞ്ഞ ഇന്‍ഫ്രാറെഡ് പ്രകാശമാണ് ഈ എല്‍.ഇ.ഡി സൃഷ്ടിക്കുന്നത്. എന്നാല്‍ ചില ക്യാമറകള്‍ക്കും മറ്റും ഈ ഇന്‍ഫ്രാറെഡ് പ്രകാശം കാണാന്‍ കഴിയും. ക്യാമറക്ക് മുന്നിലേക്ക് റിമോട്ട് കണ്‍ട്രോള്‍ പിടിച്ച് ബട്ടണമര്‍ത്തിയാല്‍ എല്‍.ഇ.ഡി ബള്‍ബ് പ്രകാശിക്കുന്നത് ക്യാമറയില്‍ കാണാന്‍ കഴിയും. എല്ലാ ക്യാമറയിലും ഇത് കഴിയണമെന്നില്ല എന്ന കാര്യവും ഓര്‍ക്കുക. പക്ഷേ എന്തായാലും ഈ ഇന്‍ഫ്രാറെഡ് പ്രകാശം ടി.വിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫോട്ടോഡയോഡുകള്‍ക്ക് കാണാന്‍ കഴിയും. ഈ ഫോട്ടോഡയോഡുകളില്‍ അതോടെ റിമോട്ടില്‍ നിന്നുള്ള പ്രകാശത്തിനനുസരിച്ചിള്ള വൈദ്യുതസിഗനല്‍ സൃഷ്ടിക്കപ്പെടുന്നു. ഈ സിഗ്നലിനനുസരിച്ച് ടി.വിയിലെ ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ച് നമ്മുടെ ആവശ്യം നേടിത്തരുന്നു.
ഇപ്പോള്‍ യൂണിവേഴ്സല്‍ റിമോട്ട് കണ്‍ട്രോള്‍ എന്ന പേരിലും റിമോട്ട് കണ്‍ട്രോളുകള്‍ ഇറങ്ങുന്നുണ്ട്. ഒരു പ്രത്യേക ആവശ്യത്തിനുള്ള ഇന്‍ഫ്രാറെഡ് സിഗ്നല്‍ മിക്ക ഉപകരണങ്ങള്‍ക്കും ഒന്നു തന്നെ ആയിരിക്കും. ഇത് പ്രയോജനപ്പെടുത്തിയാണ് യൂണിവേഴ്സല്‍ റിമോട്ട് കണ്‍ട്രോളുകള്‍ പ്രവര്‍ത്തിക്കുന്നത്. ടി.വിയും വീഡിയോ പ്ലയറും എല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ തന്നെ മതി എന്നതാണ് ഇതിന്റെ പ്രയോജനം.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു