റ്റ്യൂബ് ലൈറ്റ്



റ്റ്യൂബ് ലൈറ്റ്

സി.എഫ്.എല്ലും എല്‍.ഇ.ഡിയും എല്ലാ വ്യാപകമായിത്തുടങ്ങിയെങ്കിലും ഹൃദ്യമായ പ്രകാശത്തിന്റെ കാര്യത്തില്‍ റ്റ്യൂബ് ലൈറ്റിനെ വെല്ലാന്‍ ഇതിനൊന്നും കഴിഞ്ഞിട്ടില്ല. പകല്‍ പോലത്തെ പ്രകാശം എന്നാണ് പല റ്റ്യൂബ് ലൈറ്റ് കമ്പനികളുടേയും പരസ്യങ്ങള്‍. രസകരമാണ് റ്റ്യൂബ് ലൈറ്റിന്റെ കാര്യം. മിന്നാമിനുങ്ങും ചന്ദ്രനും കഴിഞ്ഞാല്‍ ചൂടില്ലാത്ത പ്രകാശം ഒരു പക്ഷേ നമ്മുടെ തലമുറയും മുന്‍തലമുറയുമെല്ലാം ആദ്യമായിക്കാണുന്നത് റ്റ്യൂബ്‌ലൈറ്റുകളിലൂടെ ആയിരിക്കും. അടിസ്ഥാനപരമായി ഗ്യാസ് ഡിസ്ചാര്‍ജ്ജ് റ്റ്യൂബുകളായ ഇവയുടെ പ്രവര്‍ത്തരീതി രസകരമാണ്.

നിര്‍മ്മാണരീതി
ഇരുവശവും അടഞ്ഞ ഒരു ഗ്ലാസ് കുഴലിലാണ് മെര്‍ക്കുറി ബാഷ്പം നിറയ്ക്കുന്നത്. ഇതിനൊപ്പം ആര്‍ഗണ്‍, ക്രിപ്റ്റോണ്‍, സ്നിനോണ്‍, നിയോണ്‍ തുടങ്ങിയ നിഷ്ക്രിയ വാതകങ്ങളും നിറച്ചിരിക്കും. അന്തരീക്ഷ മര്‍ദ്ദത്തിന്റെ  0.3% മാത്രമാണ് കുഴലിനുള്ളിലെ മര്‍ദ്ദത്തിന്റെ അളവ്. അത്രയും കുറഞ്ഞ മര്‍ദ്ദത്തില്‍ കുഴലിലെ വാതകങ്ങള്‍ വൈദ്യുതചാലകമായി മാറും. കുഴലിന്റെ ഇരുവശത്തും ടംങ്സ്റ്റണ്‍ കൊണ്ടുണ്ടാക്കിയ ഫിലമെന്റുകളും ഉണ്ടായിരിക്കും. ബേരിയം, സ്ട്രോണ്‍ഷ്യം, കാല്‍സ്യം ഓക്സൈഡ് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ പൂശിയ ടംങ്സ്റ്റണ്‍ ഫിലമെന്റുകളാണിവ. വെളിച്ചം തരിക എന്നതല്ല മറിച്ച് ഇലക്ട്രോണുകളെ പുറന്തള്ളുക എന്നതാണ് ഇവിടെ ഫിലമെന്റിന്റെ  പ്രാഥമിക ധര്‍മ്മം. കുഴലിന്റെ അകവശം മുഴുവന്‍ ഫ്ലൂറസന്റ് പദാര്‍ത്ഥം പൂശിയിരിക്കും. ഉയര്‍ന്ന ആവൃത്തിയിലുള്ള തരംഗങ്ങളെ ആഗിരണം ചെയ്ത് കുറഞ്ഞ ആവൃത്തിയിലുള്ള തരംഗങ്ങളെ പുറന്തള്ളാന്‍ കഴിവുള്ളവയാണ് ഫ്ലൂറസന്റ് പദാര്‍ത്ഥങ്ങള്‍.

പ്രവര്‍ത്തനം
ആവശ്യത്തിന് വൈദ്യുതി ലഭിക്കുമ്പോള്‍ ഇരുവശത്തുമുള്ള ഫിലമെന്റ് ചൂടാവുകയും അതില്‍ നിന്നും ഇലക്ട്രോണുകള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. വേഗതയില്‍ സഞ്ചരിക്കുന്ന ഈ ഇലക്ട്രോണുകള്‍ കുഴലിനുള്ളിലെ വാതകങ്ങളിളെ ആറ്റങ്ങളുമായി കൂട്ടിയിടിക്കും. ഈ കൂട്ടിയിടിയില്‍ ഇലക്ട്രോണിന് ലഭിച്ച ഊര്‍ജ്ജത്തിന്റെ കുറേയധികം ഭാഗം വാതക ആറ്റത്തിന്റെ ഏറ്റവും പുറത്തുള്ള ഇലക്ട്രോണിന് ലഭിക്കും. ഈ ഉയര്‍ന്ന ഊര്‍ജ്ജനിലയില്‍ അധികനേരം ആറ്റത്തിന് ഇരിക്കാനാവില്ല. അതു കൊണ്ടു തന്നെ സ്ഥിരതയുള്ള കുറഞ്ഞ ഊര്‍ജ്ജനിലയിലേക്ക് ആറ്റം തിരിച്ച് പോരും. കുറഞ്ഞ ഊര്‍ജ്ജനിലയിലേക്ക് പോരുന്നത് അധികമുള്ള ഊര്‍ജ്ജം ഒരു അള്‍ട്രാവൈലറ്റ് ഫോട്ടോണിനെ പുറന്തള്ളിക്കൊണ്ടായിരിക്കും. ഇത്തരത്തില്‍ കോടിക്കണക്കിന് ആറ്റങ്ങളാണ് ഓരോ സെക്കന്റിലും അള്‍ട്രാവൈലറ്റ് പ്രകാശത്തെ പുറത്തുവിടുന്നത്.  അള്‍ട്രാവൈലറ്റ് പ്രകാശം  നമുക്ക് കാണാന്‍ കഴിയുകയില്ല. അത് മാത്രമല്ല ഉയര്‍ന്ന അളവിലുള്ള അള്‍ട്രാവൈലറ്റ് പ്രകാശം കണ്ണിനും ത്വക്കിനും കേടുപാടുകള്‍ ഉണ്ടാക്കാനും പര്യാപ്തമാണ്. ഈ അള്‍ട്രാവൈലറ്റ് പ്രകാശത്തെ ദൃശ്യപ്രകാശമാക്കി മാറ്റാന്‍ സഹായിക്കുകയാണ് കുഴലില്‍ പുരട്ടിയിരിക്കുന്ന ഫ്ലൂറസന്റ് പദാര്‍ത്ഥത്തിന്റെ ധര്‍മ്മം.  ഫ്ലൂറസന്റ് പദാര്‍ത്ഥം പുറന്തള്ളുന്ന ദൃശ്യപ്രകാശമാണ് നാം റ്റ്യൂബ് ലൈറ്റുകളില്‍ കാണുന്നത്.

  1) ഇലക്ട്രോഡുകള്‍ 2) ഫ്ലൂറസന്റ്  3)ഡിസ്ചാര്‍ജ് വാതകങ്ങള്‍, 4)സ്റ്റാര്‍ട്ടര്‍, 5) ചോക്ക്, 6) വൈദ്യുത സ്രോതസ്സ്, 7) സ്വിച്ച്
 
സ്റ്റാര്‍ട്ടര്‍, ചോക്ക് എന്നീ രണ്ട് ഉപകരണങ്ങള്‍ കൂടി വീടുകളില്‍ ഉപയോഗിക്കുന്ന റ്റ്യൂബ്‌ലൈറ്റുകളുടെ ഭാഗമാണ്. 1000 വോള്‍ട്ടെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ കുഴലിലൂടെ വൈദ്യുതഡിസ്ചാര്‍ജ്ജ് നടക്കുകയുള്ളൂ. ഈ ഉയര്‍ന്ന വോള്‍ട്ടേജ് സൃഷ്ടിക്കാന്‍  സഹായിക്കുന്നത് സ്റ്റാര്‍ട്ടറും ചോക്കും ചേര്‍ന്നിട്ടുള്ള പ്രവര്‍ത്തനത്തിലൂടെയാണ്.

സ്റ്റാര്‍ട്ടര്‍ എന്നത് വളരെ ചെറിയ ഒരു ഡിസ്ചാര്‍ജ്ജ് റ്റ്യൂബ് തന്നെയാണ്. വളരക്കുറഞ്ഞ മര്‍ദ്ദത്തില്‍ ആര്‍ഗണ്‍ വാതകം നിറച്ച ഒരു കുഴലാണിത്. ഇതിനുള്ളില്‍ വളരെ അടുത്തിരിക്കുന്ന രണ്ട് ഇലക്ട്രോഡുകള്‍ ഉണ്ട്. ഇവയ്ക്കിടയില്‍ വൈദ്യുതി പ്രയോഗിക്കുമ്പോള്‍ ഇലക്ട്രോഡുകള്‍ക്കിടയില്‍ ഒരു ഡിസ്ചാര്‍ജ്ജ് ഉണ്ടാവുന്നു. ഈ ഡിസ്ചാര്‍ജ്ജ് ഇലക്ട്രോഡുകള്‍ ചൂടാകാന്‍ പര്യാപ്തമാണ്. ചൂടായാല്‍ പെട്ടെന്ന് വികസിക്കുന്ന ലോഹമാണ് ഇലക്ട്രോഡുകളായി ഉപയോഗിക്കുന്നത്. ചൂടാകുന്നതോടെ ഇലക്ട്രോഡുകള്‍ വികസിക്കുകയും തമ്മില്‍ കൂട്ടിമുട്ടുകയും ചെയ്യുന്നു. കൂട്ടിമുട്ടുന്നതോടെ വൈദ്യുതപ്രവാഹം ഇലക്ട്രോഡുകളിലൂടെ ആവുകയും ഇവ തണുക്കുകയും ചെയ്യുന്നു. ഇതോടെ ഇലക്ട്രോഡുകള്‍ അകലുന്നു. വീണ്ടും ഡിസ്ചാര്‍ജ്ജ് ഉണ്ടാവുകയും മേല്‍പ്പറഞ്ഞ പ്രക്രിയകള്‍ ആവര്‍ത്തിക്കുകയും ചെയ്യും. വൈദ്യുതപ്രവാഹത്തിന് ഇതോടെ തുടര്‍ച്ചയായ ഒരു മാറ്റം ഉണ്ടാകുന്നു. ഇതേ വൈദ്യുതി റ്റ്യൂബ്‌ലൈറ്റിനുള്ളിലെ ഫിലമെന്റിലൂടെ കടന്നുപോകുന്നതിനാല്‍ അവ ചൂടാവുകയും ഇലക്ട്രോണുകളെ ഉത്സര്‍ജ്ജിക്കാന്‍ ആരംഭിക്കുകയും ചെയ്യും.

ചോക്ക് എന്നത് ഒരു വലിയ കമ്പിച്ചുരുളാണ്. ചെമ്പിലോ അലൂമിനിയത്തിലോ ആണ് പ്രതിരോധം കുറഞ്ഞ കമ്പിച്ചുരുള്‍ നിര്‍മ്മിക്കുന്നത്. ഈ കമ്പിച്ചുരുള്‍ ഒരു പച്ചിരുമ്പ് കോറില്‍ ചുറ്റിയിരിക്കും. AC വൈദ്യുക്ക് ഇത്തരം ചുരുളുകള്‍ ഒരു പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. ഇന്‍ഡക്റ്റീവ് റസിസ്റ്റന്‍സ് എന്നാണ് ഈ പ്രതിരോധത്തെ വിളിക്കുന്നത്. വൈദ്യുതിക്ക് വരുന്ന പെട്ടെന്നുള്ള തടസ്സം ഇത്തരം ചുരുളുകളില്‍ ഉയര്‍ന്ന വോള്‍ട്ടേജ് സൃഷ്ടിക്കും. സ്റ്റാര്‍ട്ടറിലൂടെ കടന്നുവരുന്ന വൈദ്യുതി കടന്നുപോകുന്നത് ചോക്കിലൂടെയാണ്. സ്റ്റാര്‍ട്ടര്‍ മൂലമുണ്ടാകുന്ന വൈദ്യുതിയുടെ തുടരെയുള്ള മാറ്റം ചോക്കില്‍ വളരെ വലിയ വോള്‍ട്ടേജ് ഉണ്ടാക്കാന്‍ പര്യാപ്തമാണ്. ഈ ഉയര്‍ന്ന വോള്‍ട്ടേജ് ആണ് റ്റ്യൂബ് ലൈറ്റിനുള്ളില്‍ ഡിസ്ചാര്‍ജ്ജ് ഉണ്ടാക്കാന്‍ സഹായിക്കുന്നത്. ഒരിക്കല്‍ ഡിസ്ചാര്‍ജ്ജ് തുടങ്ങിക്കിട്ടിയാല്‍ അത് റ്റ്യൂബിനുള്ളിലെ വാതകത്തെ അയണീകരിക്കുകയും വാതകത്തെ ഒരു ചാലകമാക്കി മാറ്റുകയും ചെയ്യും. 100 വോള്‍ട്ട് വൈദ്യുതി കൊണ്ടു തന്നെ പിന്നീട് ഡിസ്ചാര്‍ജ്ജിംഗ് തുടരാന്‍ കഴിയും. അതു കൊണ്ട് ഡിസ്ചാര്‍ജിംഗ് തുടങ്ങിക്കിട്ടിയാല്‍ പിന്നീട് സ്റ്റാര്‍ട്ടറിന്റെ ആവശ്യമില്ല. തുടര്‍ച്ചയായ വൈദ്യുതി ലഭിക്കുന്നതോടെ ചോക്ക് ഒരു പ്രതിരോധമായി പ്രവര്‍ത്തിക്കുകയും 230 വോള്‍ട്ടിനെ 100വോള്‍ട്ടായി താഴ്ത്തുകയും ചെയ്യും. 100 വോള്‍ട്ട് സ്റ്റാര്‍ട്ടര്‍ പ്രവര്‍ത്തിക്കാന്‍ പര്യാപ്തമല്ല. അതിനാല്‍ സ്റ്റാര്‍ട്ടര്‍ സര്‍ക്യൂട്ടില്‍ നിന്ന് തനിയെ ഒഴിവാകുന്നു.

സാധാരണ ബള്‍ബുകളേക്കാള്‍ മികച്ച ദക്ഷതയും (എഫിഷ്യന്‍സി) ആയ്യുസ്സും റ്റ്യൂബ്‌ലൈറ്റിനുണ്ട്. തുടക്കത്തിലുള്ള ചിലവ് മാത്രമാണ് കൂടുതല്‍. കുറഞ്ഞ പവ്വര്‍ ഉപയോഗവും കൂടിയ ആയ്യുസ്സും പകല്‍പോലത്തെ പ്രകാശവും ഈ വിളക്കിനെ ഇന്നും പ്രിയങ്കരമാക്കി നില നിര്‍ത്തുന്നു. ഇന്ന് സ്റ്റാര്‍ട്ടറും ചോക്കും ചെയ്യുന്ന കാര്യം ഒരുമിച്ച് ചെയ്യാന്‍ കഴിവുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ലഭ്യമാണ്. ഇലക്ട്രോണിക്ക് ചോക്ക് എന്നും ഇലക്ട്രോണിക്ക് ബല്ലാസ്റ്റ് എന്നുമെല്ലാം അറിയപ്പെടുന്ന ഇവ സാധാരണ സംവിധാനത്തേക്കാള്‍ മികച്ച ഫലം തരുന്നതിനാല്‍ ഇപ്പോള്‍ ഇതാണ് കൂടുതലായും പ്രചാരത്തിലിരിക്കുന്നത്.

Comments

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു