യാഗി ആന്റിന എന്ന ടി.വി ആന്റിന


ടി.വി ആന്റിന

കേബിള്‍ ടി.വി യുടേയും ഡി.ടി.എച്ചിന്റേയും വരവോടെ നമ്മുടെ നാട്ടില്‍ നിന്നും പതിയേ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നുണ്ട്. പണ്ട് കാലത്ത് ടി.വി. യുള്ള എല്ലാ വീടുകളുടേയും മുകളില്‍ സ്ഥാപിച്ചിരുന്ന ആന്റിന. ദൂരദര്‍ശന്റെ ഭൂതലസംപ്രേക്ഷണം ടി.വി. യില്‍ ലഭ്യമാക്കുക എന്നതായിരുന്നു അത്തരം ആന്റിനകളുടെ ദൌത്യം. ഏതാണ്ട് തെങ്ങോലയുടെ ആകൃതിയില്‍ നിരവധി അലൂമിനിയം കുഴലുകളാല്‍ നിര്‍മ്മിതമായിരുന്നു അത്തരം ആന്റിനകള്‍. ഹിഡസുഗോ യാഗി (Hidetsugu Yagi,), ഷിന്റാരോ ഉഡ (Shintaro Uda) എന്നിവര്‍ 1926 ചേര്‍ന്ന് രൂപകല്പന ചെയ്ത ആന്റിനയുടെ ഒരു വകഭേദമാണ് നാം ഇന്ന് കാണുന്ന ടി.വി. ആന്റിന. യാഗിയുടെ ബഹുമാനാര്‍ത്ഥം   യാഗി ആന്റിനകള്‍ എന്ന് അറിയപ്പെടുന്ന ഇവ എങ്ങിനെയാണ് ടി.വി. സംപ്രേക്ഷണത്തെ സ്വീകരിക്കുന്നത് എന്നറിയുക രസകരമായിരിക്കും.

വൈദ്യുതകാന്തിക തരംഗങ്ങളാണ് ടി.വി.യും റേഡിയോയും പോലുള്ള ഉപകരണങ്ങളുടെ അടിസ്ഥാനം. സംപ്രേക്ഷണനിലയത്തില്‍ നിന്നും ഉള്ള ചലച്ചിത്രവും ശബ്ദവും വൈദ്യുതകാന്തിക തംരഗങ്ങളിലേറിയാണ് നമുക്കരികില്‍ എത്തുന്നത്. ഈ വൈദ്യുതകാന്തിക തരംഗങ്ങളെ സ്വീകരിക്കുന്ന പണിയാണ് നമ്മുടെ ആന്റിനക്ക് നിര്‍വ്വഹിക്കാനുള്ളത്. നിരവധി സ്റ്റേഷനുകളില്‍ നിന്നും ഒരേ സമയം സംപ്രേക്ഷണം ഉണ്ടാവാം. ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നത് സംപ്രേക്ഷണം ചെയ്യുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ ആവൃത്തി വച്ചാണ്. ഒരു സ്റ്റേഷനില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന തരംഗങ്ങളുടെ ആവൃത്തി ഒരിക്കലും മറ്റൊരു സ്റ്റേഷനും ഉണ്ടാവില്ല. 290MHz ലാണ് ഒരു സ്റ്റേഷന്റെ സംപ്രേക്ഷണമെങ്കില്‍ 320MHz ലായിരിക്കാം മറ്റൊരു സ്റ്റേഷന്റെ സംപ്രേക്ഷണ ആവൃത്തി.

ഒരു വൈദ്യുതചാലകത്തില്‍ വന്നു തട്ടുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ അതില്‍ ഒരു ചെറിയ വൈദ്യുതി സൃഷ്ടിക്കും. വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം മൂലമാണിത്. ആന്റിന നിര്‍മ്മിച്ചിരിക്കുന്നതും ഇത്തരം ചാലകങ്ങള്‍ ഉപയോഗിച്ചാണ്. അതു കൊണ്ട് തന്നെ ടി.വി നിലയങ്ങളില്‍ നിന്നും സംപ്രേക്ഷണം ചെയ്യപ്പെടുന്ന തംരഗങ്ങള്‍ ആന്റിനയില്‍ വന്ന് തട്ടുമ്പോള്‍ അതിനനുസൃതമായ  വൈദ്യുതി  ഇതില്‍ സൃഷ്ടിക്കപ്പെടുന്നു. ഈ സിഗ്നലുകളാണ് കേബിളുകള്‍ വഴി ടി.വിയില്‍ എത്തിക്കുന്നത്. ടി.വി. യിലെ മറ്റ് ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകള്‍ ഈ സിഗ്നലുകളെ സംസ്കരിച്ച് ചിത്രവും ശബ്ദവുമാക്കി മാറ്റി നമുക്ക് മുന്നില്‍ എത്തിക്കുന്നു.

എല്ലാ സ്റ്റേഷനുകളില്‍ നിന്നുമുള്ള സിഗ്നലുകള്‍ ആന്റിനയില്‍ എത്തുന്നുണ്ട്. പക്ഷേ ആന്റിനയുടെ നീളത്തിനനുസരിച്ച് ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നുള്ള സംപ്രേക്ഷണത്തെ കൂടുതല്‍ കാര്യക്ഷമമായി സ്വീകരിക്കുവാന്‍ കഴിയും. ഇതിന് ആന്റിനയെ സഹായിക്കുന്നത് ഡൈപോള്‍ എന്ന സംവിധാനമാണ്. ഒരു ടി.വി. ആന്റിനയില്‍ കേബിള്‍ ബന്ധിപ്പിക്കുന്ന ഒരു വളഞ്ഞ കുഴല്‍ നാം ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതാണ് ഡൈപോള്‍. ഇതിന്റെ നീളമാണ് ഏത് സ്റ്റേഷനെയാണ് നാം സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. സംപ്രേക്ഷണ തരംഗത്തിന്റെ തരംഗദൈര്‍ഘ്യവുമായി ബന്ധപ്പെട്ടതാണ് ഈ നീളം. തരംഗദൈര്‍ഘ്യത്തിന്റെ പകുതിയായിരിക്കണം ഡൈപോളിന്റെ നീളം. അതായത് ഒരു ഡൈപോള്‍ അതിന്റെ നീളത്തിന്റെ ഇരട്ടി തരംഗദൈര്‍ഘ്യമുള്ള തരംഗത്തെയാണ് ഏറ്റവും കാര്യക്ഷമമായി സ്വീകരിക്കുക. ഓരോ സ്റ്റേഷനും സ്വീകരിക്കുവാന്‍ വ്യത്യസ്ഥ നീളമുള്ള ഡൈപോളുകള്‍ ഉപയോഗിക്കണം എന്ന് സാരം.

ഡൈപോളാണ് ഇത്തരം ആന്റിനകളുടെ ഏറ്റവും പ്രധാന ഭാഗം. ഈ ഡൈപോള്‍ മാത്രമുണ്ടെങ്കില്‍ തന്നെ ടി.വി. പരിപാടികള്‍ വ്യക്തമായി സ്വീകരിക്കുവാന്‍ കഴിയും. പക്ഷേ കൂടുതല്‍ കാര്യക്ഷമമാര്‍ന്ന സിഗ്നല്‍ സ്വീകരണത്തിനാണ് ഡൈപോളിന് പുറമേ മറ്റ് ചില കുഴലുകള്‍ കൂടി ആന്റിനകളില്‍ കാണപ്പെടുന്നത്. ഇവ ഡൈപോളിന്റെ ഇരുവശങ്ങളിലുമായാണ് സ്ഥാപിച്ചിരിക്കുന്നത്. ഡൈപോളിനേക്കാള്‍ നീളമുള്ള ഒരു കുഴല്‍ ഉണ്ട്. ഇതിനെ വിളിക്കുന്നത് റിഫ്ലക്ടര്‍ എന്നാണ്. ഡൈപോളിനേക്കാള്‍ നീളം കുറഞ്ഞ നിരവധി കുഴലുകള്‍ മറുവശത്ത് ഘടിപ്പിച്ചിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഓരോ കുഴലിനേയും ഡയറക്ടര്‍ എന്നാണ് വിളിക്കുന്നത്. 
വരുന്ന സിഗ്നലുകളെ ശക്തമാക്കുകയാണ് റിഫ്ലക്ടറിന്റെ ധര്‍മ്മം. സംപ്രേക്ഷണം നടക്കുന്ന സ്റ്റേഷന്റെ നേരേ തന്നെ ഡൈപോള്‍ നിന്നാല്‍ മാത്രമേ പരമാവധി സിഗ്നല്‍ ലഭിക്കുകയുള്ളൂ. ഈ ദിശയെ കൂടുതല്‍ കൃത്യതയുള്ളതാക്കിത്തീര്‍ക്കാന്‍ ഡയറക്ടറുകള്‍ സഹായിക്കുന്നു.

റിഫ്ലക്ടറിന്റെ നീളം ഡൈപോളിന്റെ നീളത്തേക്കാള്‍ ഏതാണ്ട് 5% കൂടുതലായിരിക്കും. അതേ പോലെ ആദ്യ ഡയറക്ടറിന്റെ നീളം ഡൈപോളിന്റെ നീളത്തേക്കാല്‍ ഏതാണ്ട് 5% കുറവും ആയിരിക്കും. നിരവധി ഡയറക്ടറുകള്‍ ഒരു ആന്റിനയില്‍ ഉണ്ടാകാം. രണ്ടാമത്തെ ഡയറക്ടറിന് ആദ്യ ഡയറക്ടറിനേക്കാള്‍ 5% ത്തോളം നീളം കുറവായിരിക്കും. തുടര്‍ന്നുള്ള ഡയറക്ടറുകളും സമാനമായ രീതിയില്‍ നീളം കുറഞ്ഞു കൊണ്ടിരിക്കും. ആന്റിനയിലെ ഡൈപോളും റിഫ്ലക്ടറും തമ്മിലുള്ള അകലം തരംഗദൈര്‍ഘ്യത്തിന്റെ പത്തിലൊന്നായാണ് സാധാരണരീതിയില്‍ നിശ്ചയിച്ചിട്ടുള്ളത്.

ടി.വി. സിഗ്നുകള്‍ മാത്രമല്ല റേഡിയോ സിഗ്നലുകളും സ്വീകരിക്കാന്‍ ഇത്തരം ആന്റിനകള്‍ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും എഫ്.എം. സ്റ്റേഷനുകള്‍. എഫ്.എം. സ്റ്റേഷന്റെ ഫ്രീക്വന്‍സി അറിയാമെങ്കില്‍ അതില്‍ നിന്നും തരംഗദൈര്‍ഘ്യം കണക്കാക്കാവുന്നതാണ്. തരംഗവേഗത = ആവൃത്തി x തരംഗദൈര്‍ഘ്യം എന്നതാണ് ഇതിന്റെ സൂത്രവാക്യം. അപ്പോള്‍ തരംഗദൈര്‍ഘ്യം = തരംഗവേഗത / ആവൃത്തി . പ്രകാശമുള്‍പ്പടെ എല്ലാ വൈദ്യുതകാന്തിക തരംഗങ്ങളുടേയും വേഗത 3 x 108 മീറ്റര്‍/സെക്കന്റ് ആണ്. ഇതില്‍ നിന്നും തരംഗദൈര്‍ഘ്യം കണ്ടെത്തുകയും അതിന്റെ പകുതി നീളമുള്ള ഡൈപോള്‍ നിര്‍മ്മിക്കുകയും ചെയ്താല്‍ വളരെ അകലെയുള്ള എഫ്.എം. സ്റ്റേഷനുകളിലെ പരിപാടികള്‍ പോലും കേള്‍ക്കാന്‍ കഴിയുന്നതാണ്.

ഇത്തരം ആന്റിനകള്‍ കേബിള്‍ ടി.വി.യുടേയും ഡി.ടി.എച്ചിന്റേയും വരവോടെ പതിയേ അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ഇവയുടെ പ്രാധാന്യം ഒട്ടും തന്നെ കുറച്ച് കാണാന്‍ കഴിയുകയില്ല. സൈനികരംഗത്തും കപ്പലുകളിലും ഹാം റേഡിയോ സേവനങ്ങളിലുമെല്ലാം ഇത്തരം ആന്റിനകള്‍ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്.

Comments

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു