സ്റ്റെതസ്കോപ്പ് - ഡോക്ടറുടെ സന്തതസഹചാരി

സ്റ്റെതസ്കോപ്പ്

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പോകുന്ന കുട്ടികളുടെ ശ്രദ്ധമുഴുവന്‍ ഡോക്ടറെക്കാളുപരി കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഉപകരണത്തിലായിരിക്കും. സ്റ്റെതസ്കോപ്പ് എന്ന ലളിതവും എന്നാല്‍ ഡോക്ടര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതുമായ ഉപകരണത്തില്‍. ജീവികളുടെ ആന്തരാവയവങ്ങളുടെ ശബ്ദം കേള്‍പ്പിക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ പ്രാഥമികമായ ലക്ഷ്യം.  ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശബ്ദം ശ്രവിക്കുക എന്ന ദൌത്യത്തിനായാണ് കൂടുതലായും ഈ ഉപകരണം ഉപയോഗിച്ച് വരുന്നത്. ധമനികളിലൂടെയുള്ള രക്തചംക്രമണം അറിയാനും സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നു. സ്ഫിഗ്മോ മാനോമീറ്റര്‍ എന്ന രക്തസമ്മര്‍ദ്ദമാപിനിയുമായിച്ചേര്‍ത്ത് രക്തസമ്മര്‍ദ്ദം അളക്കാനും സ്റ്റെതസ്കോപ്പ് പ്രയോജനപ്പെടുത്തുന്നു.

ഈ ഉപകരണത്തിന്റെ ചരിത്രം തുടങ്ങുന്നത് രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. റെനെ ലനക്ക് (René Laennec) എന്ന ഫ്രഞ്ച് ഡോക്ടര്‍ക്കാണ് സ്റ്റെതസ്കോപ്പ് ആദ്യമായി നിര്‍മ്മിച്ചതിന്റെ ബഹുമതി. 1816 ല്‍ പാരീസിലെ നെക്കര്‍ ഹോസ്പിറ്റലില്‍ വച്ച് ഒരു രോഗിയെ പരിശോധിക്കുന്നതിനിടയ്ക്കാണ് റെനെ സ്റ്റെതസ്കോപ്പ് എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നതും പിന്നീട് നിര്‍മ്മിക്കുന്നതും. ഒരു പേപ്പര്‍ കുഴലായിരുന്നു റെനെ നിര്‍മ്മിച്ച ആദ്യ സ്റ്റെതസ്കോപ്പ്. പിന്നീട് അത് അല്പം കൂടി പരിഷ്കരിച്ച് നാഗസ്വരത്തിന്റെ (നാദസ്വരം) ആകൃതിയിലുള്ള ഒന്നാക്കി മാറ്റി. 
 
അതിന്റെ വലിപ്പം കൂടിയ ഭാഗം ശരീരത്തോട് ചേര്‍ത്ത് വച്ചും വലിപ്പം കുറഞ്ഞ ഭാഗം ചെവിയോട് ചേര്‍ത്ത് വച്ചുമാണ് റെനെ സ്റ്റെതസ്കോപ്പിന്റെ ഉപയോഗം നിര്‍വ്വഹിച്ചത്. വിസ്താരം കൂടിയ ഭാഗം കൂടുതല്‍ ശബ്ദത്തെ സ്വീകരിക്കും എന്ന ലളിതമായ തത്വത്തെ ആസ്പദമാക്കിയാണ് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം. റെനെയുടെ ഒറ്റക്കുഴല്‍ സ്റ്റെതസ്കോപ്പിനെ കൂടുതല്‍ മികച്ചതാക്കാന്‍ പലരും പിന്നീട് ശ്രമം തുടങ്ങി. 1851 ല്‍ ആര്‍തര്‍ ലിയാറെഡ് (Arthur Leared) ആണ് ഇരട്ടക്കുഴല്‍ സ്റ്റെതസ്കോപ്പ് നിര്‍മ്മിച്ചത്. അടുത്തവര്‍ഷം വ്യാവസായിക അടിസ്ഥാനത്തില്‍  ഇറക്കാന്‍ കഴിയുന്ന തരത്തില്‍ ജോര്‍ജ്ജ് കമ്മാന്‍ സ്റ്റെതസ്കോപ്പിനെ പരിഷ്കരിക്കുക കൂടി ചെയ്തതോടെ രോഗനിര്‍ണ്ണയ രംഗത്ത് പുതിയൊരു ആവേശമായി സ്റ്റെതസ്കോപ്പ് എന്ന ഉപകരണം മാറി.

രണ്ട് തരത്തിലുള്ള സ്റ്റെതസ്കോപ്പുകള്‍ ഇന്നുണ്ട്. സാധാരണ കാണുന്ന, ശബ്ദമുപയോഗിച്ച് മാത്രം പൂര്‍ണ്ണമായി  പ്രവര്‍ത്തിക്കുന്ന സ്റ്റെതസ്കോപ്പും  ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ശരീരശബ്ദത്തെ ആവര്‍ധനം ചെയ്ത് കേള്‍പ്പിക്കുന്ന ഇലക്ട്രോണിക്ക് സ്റ്റെതസ്കോപ്പും. പൂര്‍ണ്ണമായും ശബ്ദം മാത്രമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അക്കൌസ്റ്റിക്ക് സ്റ്റെതസ്കോപ്പിനാണ് ഇന്നും പ്രചാരം കൂടുതല്‍. ശരീരത്തോട് ചേര്‍ത്തുവയ്ക്കുന്ന ശബ്ദസ്വീകരണിക്ക് ആദ്യകാലത്ത് ഒരു വശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നുള്ള ആധുനിക സ്റ്റെതസ്കോപ്പുകളുടെ ശബ്ദസ്വീകരണികള്‍ക്കെല്ലാം രണ്ട് വശങ്ങളുണ്ട്. മാര്‍ദ്ദവമായ ഡയഫ്രം ഉള്ള ഒരു വശവും തുറന്ന ഒരു വശവും.  രണ്ട് വശങ്ങള്‍ ഉപയോഗിച്ചും രോഗിയെ പരിശോധിക്കാവുന്നതാണ്. ഡയഫ്രം ഉള്ള വശം നെഞ്ചിനോട് ചേര്‍ത്ത് വച്ചാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം മൂലം സൃഷ്ടിക്കപ്പെടുന്ന ശബ്ദം ഡയഫ്രത്തില്‍ വന്ന് തട്ടുകയും ഡയഫ്രം ശബ്ദത്തിനനുസരിച്ച് ചലിക്കുകയും ചെയ്യും. ഡയഫ്രത്തിന്റെ ഈ വിറയല്‍ കുഴലിനുള്ളിലെ വായുവില്‍ മര്‍ദ്ദതരംഗങ്ങള്‍ ഉണ്ടാക്കുകയും ഇത് കുഴിലിലൂടെ സഞ്ചരിച്ച് ഡോക്ടറുടെ ചെവിയില്‍ എത്തിച്ചേരുകയും ചെയ്യും. ബെല്‍ എന്ന് പേരുള്ള തുറന്ന വശമാണ് നെഞ്ചിനോട് ചേര്‍ത്ത് വയ്ക്കുന്നതെങ്കില്‍ ത്വക്കിന്റെ വിറയലാണ് കുഴലിനുള്ളില്‍ ശബ്ദതരംഗങ്ങളെ സൃഷ്ടിക്കുന്നത്. ബെല്‍ ഭാഗം കുറഞ്ഞ ആവൃത്തിയുള്ള ശബ്ദത്തിന് അനുയോജ്യമാണ്. അതേ പോലെ ഡയഫ്രം ഉള്‍പ്പെട്ട ഭാഗം കൂടിയ ആവൃത്തിയുള്ള ശബ്ദങ്ങള്‍ക്ക് കേള്‍ക്കാനായും പ്രയോജനപ്പെടുത്തുന്നു. ചെവിയില്‍ വയ്ക്കുന്ന ഭാഗം ചെവിയോട് ചേര്‍ന്ന് തന്നെ ഇരിക്കാന്‍ ആവശ്യമായ സ്പ്രിംഗ് സംവിധാനങ്ങളും സ്റ്റെതസ്കോപ്പിന്റെ ഭാഗമാണ്.

സാധാരണഗതിയില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത വളരെ തീവ്രതകുറഞ്ഞ ശബ്ദത്തെ കേള്‍പ്പിക്കുക എന്നതാണ് സ്റ്റെതസ്കോപ്പിന്റെ ധര്‍മ്മം. ശബ്ദസ്വീകരണിയുടെ ഭാഗം വിസ്തൃതി കൂട്ടി നിര്‍മ്മിക്കുന്നതും അതിനായാണ്. കൂടുതല്‍ വിസ്താരമുളള പ്രദേശത്തു നിന്നും ശബ്ദം സ്വീകരിച്ചാണ് ചെവിയിലേക്ക് അയക്കുന്നത്. ചെവിയോട് ചേര്‍ന്നുള്ള സ്റ്റെതസ്കോപ്പിന്റെ ഭാഗത്തിന്റെ വിസ്താരം കുറവായിരിക്കും. ഈ രണ്ട് സംവിധാനങ്ങള്‍ മൂലം അല്പം പ്രവര്‍ധനം ചെയ്യപ്പെട്ട ശബ്ദമായിരിക്കും നമുക്ക് കേള്‍ക്കാന്‍ സാധിക്കുക. 

ഇലക്ട്രോണിക്ക് സ്റ്റെതസ്കോപ്പുകളും ഇന്ന് ലഭ്യമാണ്. സ്റ്റെതോഫോണെന്നും ഇത് അറിയപ്പെടുന്നു. രോഗിയുടെ ശരീരത്തില്‍ നിന്നും സ്റ്റെതസ്കോപ്പ് സ്വീകരിക്കുന്ന ശബ്ദത്തെ ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ശക്തികൂട്ടിയ ശേഷം സ്പീക്കറുകളിലൂടെ ഡോക്ടറെ കേള്‍പ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. പീസോഇലക്ട്രിക്ക് ക്രിസ്റ്റലുകളും മൈക്രോഫോണുകളുമെല്ലാം ശബ്ദസ്വീകരണിയായി ഇത്തരം സ്റ്റെതസ്കോപ്പുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സ്റ്റെതസ്കോപ്പുകള്‍ ഉപയോഗിച്ച് സ്വീകരിക്കുന്ന ശബ്ദത്തെ സൂക്ഷിച്ച് വയ്ക്കാനും മറ്റൊരിടത്തേക്ക് അയക്കാനുമെല്ലാം സാധിക്കുന്നതാണ്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിദൂരത്തിരുന്ന് ഒരു ഡോക്ടര്‍ക്ക് രോഗിയെ പരിശോധിക്കുവാന്‍ വരെ ഇത്തരം സ്റ്റെതസ്കോപ്പുകള്‍ സഹായിക്കും. ഡോക്ടര്‍ എന്ന പേര് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ വരുന്ന സ്റ്റതസ്കോപ്പിന്റെ ചിത്രം ഒരു പക്ഷേ സമീപഭാവിയില്‍ തന്നെ മാറ്റപ്പെട്ടേക്കാം എന്ന് ഈ രംഗത്തെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

Comments

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു