ഈ ജ്യോതിഷം ജ്യോതിഷം എന്നു വച്ചാല്‍ എന്തൂട്ടാ? ജ്യോതിശ്ശാസ്ത്രവുമായി അതിനെന്താ ബന്ധം? ചൊവ്വാദോഷം കുഴപ്പാണോ?



ഈ ചിത്രം കണ്ടിട്ടുണ്ടോ? ജാതകം നോക്കുന്നവരും പഞ്ചാംഗം നോക്കുന്നവരുമെല്ലാം സ്ഥിരം കാണുന്ന ഒരു ചിത്രം. പക്ഷേ ഇങ്ങനെ മാസങ്ങളും മറ്റും എഴുതിയിട്ടുണ്ടാവില്ല എന്നു മാത്രം. പോരാത്തതിന് അതിനുള്ളില്‍ ല, ഗു, കു, സ, ശി, ശു, ച, ര.... എന്നൊക്കെ എഴുതി ആകെക്കൂടി എന്തോ വല്യസംഭവം ആക്കിയിട്ടുമുണ്ടാകും! ജ്യോത്സ്യരുടെ കയ്യിലാണ് ഈ ചിത്രമിരിക്കുന്നതെങ്കില്‍ ഭയഭക്തിബഹുമാനങ്ങളോടെ അതിനു മുന്നിലിരുന്നു തൊഴുത് കയ്യിലുള്ള പണവും കളഞ്ഞ് ഇറങ്ങിപ്പോവുകേം ചെയ്യും! സത്യത്തില്‍ ഈ ചിത്രം അത്ര വലിയ സംഭവം ഒന്നുമല്ല. എന്നാല്‍ ഇത്തരി സംഭവം ആണുതാനും!

ആകാശം നോക്കാത്തവരായി ആരെങ്കിലും ഉണ്ടോ? പ്രത്യേകിച്ചും രാത്രിയാകാശം! ഉണ്ടെങ്കില്‍ അത്രേം അരസികര്‍ വേറെ കാണില്ല. പകലാകാശം തന്നെ ആദ്യം നോക്കാം. സൂര്യന്‍ തന്നെയാണ് അപ്പോഴത്തെ താരം, താരകവും! സൂര്യന്റെ ചലനം നമുക്കറിയാം. രാവിലെ കിഴക്കു വന്നുദിക്കും. എന്നിട്ടോ, പതിയെപ്പതിയെ മുകളിലോട്ടുപോയി ഉച്ചനേരത്ത് തലയ്ക്കു മുകളിലെത്തും. പിന്നെ പതിയെപ്പതിയെ താഴേക്കുവന്ന് അവസാനം പടിഞ്ഞാറ് അസ്തമിക്കും. രാത്രിയാകാശത്ത് ചന്ദ്രനും ഇതേ പരിപാടി തന്നെ നടത്തുന്നതു കാണാം. ( ഉദയമോ അസ്തമയമോ ഏതെങ്കിലുമൊന്ന് പലപ്പോഴും പകല്‍ തന്നെയാണെന്നതിനാല്‍ രാത്രിയില്‍ മിക്കവാറും അസ്തമയമോ ഉദയമോ ഏതെങ്കിലും ഒന്നേ കാണാന്‍ കഴിയൂ എന്നു മാത്രം. )
ഈ കാഴ്ച സ്ഥിരമായി കണ്ടുകണ്ട് പണ്ടുള്ളവര്‍ കരുതിയിരുന്നത് ചന്ദ്രനും സൂര്യനും ഭൂമിക്കു ചുറ്റും സഞ്ചരിക്കയാണെന്നാണ്. തത്ക്കാലം നമുക്കും അങ്ങനെ തന്നെ കരുതാം! ചന്ദ്രന്റേം സൂര്യന്റേം ഭൂമിക്കു ചുറ്റുമുള്ള(!) ഈ സഞ്ചാരപാത ഏതാണ്ട് ഒന്നു തന്നെയാണുതാനും! ഏതാണ്ട് ഒരേ വഴിക്കാണ് രണ്ടുപേരും ആകാശത്തൂടെ സഞ്ചരിക്കുന്നതെന്നു ചുരുക്കം.

ഇനി നമുക്ക് ചന്ദ്രനേം സൂര്യനേം തത്ക്കാലം മാറ്റിനിര്‍ത്താം. എന്നിട്ട് നക്ഷത്രങ്ങളെപ്പിടിക്കാം. രാത്രിയാകാശം സ്ഥിരമായി വീക്ഷിച്ചാല്‍ രസകരമായ പല കാര്യങ്ങളും കണ്ടെത്താനാവും. നക്ഷത്രങ്ങള്‍ സ്ഥിരമായി നില്‍ക്കുകയേ അല്ല. മറിച്ച് ഇവയും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതു കാണാം. (തെക്കും വടക്കുമുള്ള നക്ഷത്രങ്ങളുടെ സഞ്ചാരം തത്ക്കാലം പിന്നെ പരിഗണിക്കാം) അങ്ങനെ മാനം നോക്കി മാനം നോക്കി പണ്ടുള്ളവര്‍ രസകരമായ മറ്റൊരു കണ്ടെത്തലും നടത്തി. നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം എപ്പോഴും ഒരുപോലെ തന്നെ ഇരിക്കും. ഒരിക്കലും അവ തമ്മില്‍ അകന്നുപോവുകയോ അടുത്തുവരുകയോ ചെയ്യുന്നതേയില്ല! ശ്ശെടാ, കടലാസില്‍ വീണ മഷിത്തുള്ളികള്‍പോലെ ഒരേയിരിപ്പ്. ഇതുകൊണ്ട് ഒരു ഗുണമുണ്ടായി. നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിക്കാം. അതിനായി അവര്‍ സൂത്രം കണ്ടെത്തി. കുറച്ചു നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് കുറെ വരകള്‍ വരയ്ക്കുക. അപ്പോള്‍ ഒരു ചിത്രം കിട്ടും. പക്ഷിയും അടുപ്പും മീനും തേളും...അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങള്‍. പണ്ടത്തെ മാനംനോക്കികള്‍ മാനം മുഴുവന്‍ ഇങ്ങനെ ചിത്രങ്ങള്‍ വരച്ചുകൂട്ടി. ഇന്ത്യക്കാരും ഗ്രീക്കുകാരും അറേബ്യക്കാരും എല്ലാം ഇങ്ങനെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
ഇന്ത്യാക്കാര്‍ക്ക് മാനം മുഴുവനുള്ള ചിത്രങ്ങളോട് അത്ര വലിയ പ്രതിപത്തി ഉണ്ടായിരുന്നില്ല! സൂര്യന്റേം ചന്ദ്രന്റേം പുറകേയായിരുന്നു ഇന്ത്യാക്കാര്‍. അതുകൊണ്ടാകണം ചന്ദ്രന്റേം സൂര്യന്റേം സഞ്ചാരപാതയിലുള്ള നക്ഷത്രങ്ങളോടായിരുന്നു നമ്മുടെ പ്രാചീനരുടെ കൂട്ട്. ഈ പാതയിലുള്ള നക്ഷത്രങ്ങളെ വച്ച് അവര്‍ പന്ത്രണ്ടു ചിത്രങ്ങളാണ് വരച്ചുകൂട്ടിയത്. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നിങ്ങനെ കൗതുകകരമായ പന്ത്രണ്ടുചിത്രങ്ങള്‍* 
നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം ഒരിക്കലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പക്ഷേ ഈ നിയമം അനുസരിക്കാത്ത ചില കൂട്ടരെയും നമ്മുടെ മാനംനോക്കികള്‍ കണ്ടെത്തി. നക്ഷത്രങ്ങള്‍ക്കിടയിലൂടെ അവയങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അഞ്ചു പേരാണ് അനുസരണയില്ലാതെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നവര്‍. കാലമേറെക്കഴിഞ്ഞ് അഞ്ചുപേര്‍ക്കും പേരൊക്കെ കിട്ടി. ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍! അതെ നമ്മുടെ ഗ്രഹങ്ങള്‍ തന്നെ!
നിരീക്ഷണത്തില്‍ ഒരു കാര്യം കൂടി പിടികിട്ടി. ഈ ഗ്രഹങ്ങളും സഞ്ചരിക്കുന്നത് നമ്മുടെ സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്ന പാതയ്ക്കരികില്‍ക്കൂടിത്തന്നെ! അങ്ങനെ ആകാശത്തിന്റെ ഒരു പ്രത്യേകഭാഗത്തുകൂടി സഞ്ചരിക്കുന്നവരുടെ എണ്ണം ഏഴായി. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍!
നേരത്തേ നമ്മളൊരു കാര്യം പറഞ്ഞതോര്‍ക്കുന്നോ? ആകാശത്തു വരച്ച പന്ത്രണ്ടു ചിത്രങ്ങള്‍. ഭൂമിക്കു ചുറ്റുമായിട്ടാണ് ഈ പന്ത്രണ്ടു ചിത്രങ്ങളുടെയും കിടപ്പ്. ഏതാണ്ടു ഭൂമധ്യരേഖയ്ക്കു മുകളിലൂടെ എന്നും പറയാം. 360 ഡിഗ്രിയില്‍ തുല്യമായി ഭാഗിച്ചിരിക്കുന്ന പന്ത്രണ്ടുചിത്രങ്ങള്‍! ഓരോ ചിത്രവും ഏതാണ്ടു 30 ഡിഗ്രി വരും. ഭൂമിയ്ക്കു ചുറ്റുമുള്ള ഈ ചിത്രങ്ങള്‍ക്ക് രാശികള്‍ എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നീ ആകൃതിക്കനുസരിച്ചുള്ള പേരുകള്‍!!!
ഇനി നമ്മുടെ ആദ്യചിത്രത്തിലേക്കു വരാം. ജ്യോത്സ്യരുടെ കയ്യിലിരിക്കുന്ന ചിത്രം! മിക്ക കലണ്ടറുകളിലും നോക്കിയാല്‍ കാണാവുന്ന ചിത്രം. ഭൂമിക്കു ചുറ്റുമുള്ള പന്ത്രണ്ടുരാശികളെ ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രം മാത്രമാണിത്. രസകരമായ ഒരു ചിത്രം. ചില നാടുകളില്‍ ഇത് വട്ടത്തിലാണ്. പക്ഷേ കേരളത്തില്‍ അതിനെ ചതുരത്തിലാക്കി എന്നു മാത്രം. ഓരോ രാശിയുടെയും സ്ഥാനം കൊടുത്തിരിക്കുന്നതു നോക്കൂ. ആദ്യ രാശിയായി എടുത്തിരിക്കുന്നത് മേടമാണ്. അതിന്റെ സ്ഥാനം നോക്കി മനസ്സിലാക്കിയേക്കൂ! ഈ പന്ത്രണ്ടു രാശികളിലൂടെയാണ് നമ്മുടെ ഏഴു 'ഗ്രഹ'(!)ങ്ങളും സഞ്ചരിക്കുന്നത്. തമാശയെന്തെന്നാല്‍ സൂര്യനും ചന്ദ്രനും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു! രാശിചക്രം എന്ന ഈ ചതുരത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി വയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഒരു ദിവസം ഓരോ ഗ്രഹങ്ങളും ഏതേതു രാശികളിലാണെന്ന് ആകാശത്തുനോക്കി മനസ്സിലാക്കി അവയെ അതാതു കോളത്തില്‍ എഴുതിവച്ചാല്‍ മതിയല്ലോ. വര്‍ഷങ്ങളുടെ നിരീക്ഷണപാടവമുള്ളവര്‍ക്ക് ഇത് എളുപ്പം സാധിക്കുകയും ചെയ്യും.

ഈ ഗ്രഹങ്ങള്‍ക്ക് പ്രാചീനജ്യോതിശാസ്ത്രജ്ഞര്‍ ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്. സൂര്യനെ രവി എന്നാണു വിളിക്കുക. 'ര' എന്ന് എവിടെയെങ്കിലും കണ്ടാല്‍ അത് സൂര്യനാണെന്നു മനസ്സിലാക്കാം. ചന്ദ്രനെ 'ച' എന്ന അക്ഷരം കൊണ്ടും ശുക്രനെ 'ശു' കൊണ്ടും ബുധനെ 'ബു' കൊണ്ടും സൂചിപ്പിച്ചു. വ്യാഴത്തിന് മറ്റൊരു പേരാണു നല്‍കിയത്. 'ഗുരു' എവിടെയും 'ഗു' എന്ന അക്ഷരം കണ്ടാല്‍ അത് വ്യാഴമാണെന്നു മനസ്സിലാക്കിക്കോളണം. ചൊവ്വയ്ക്ക് 'കുജന്‍' എന്ന പേരിന്റെ ആദ്യാക്ഷരം 'കു' കൊടുത്തു. ശനിയുടെ പേരാണ് ഏറ്റവും രസകരം. 'മന്ദന്‍'! പേര് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെ. കാരണം സൂര്യനു ചുറ്റും ശനിക്ക് ഒരു തവണ ഒന്നു സഞ്ചരിക്കണമെങ്കില്‍ 30 കൊല്ലം വേണം! രാശിചക്രത്തിലൂടെ ഏറ്റവും പതിയെ സഞ്ചരിക്കുന്നയാളാണ് മന്ദന്‍! (പ്രാചീനര്‍ യുറാനസിനെയും നെപ്റ്റ്യൂണിനെയുമൊന്നും കാണാത്തതു നന്നായി. അല്ലെങ്കില്‍ മന്ദന്‍ എന്ന പേര് അവര്‍ക്കാര്‍ക്കെങ്കിലും കൊടുക്കേണ്ടി വന്നേനെ!!!) അങ്ങനെ ശനിയെ സൂചിപ്പിക്കാന്‍ 'മ' എന്ന അക്ഷരവും!
ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഈ ഓരോ 'ഗ്രഹ'ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിത സമയം വേണം. ചന്ദ്രന് 27 ദിവസം മതി പന്ത്രണ്ടു രാശികളിലൂടെയും കറങ്ങി വരാന്‍! സൂര്യന് കൃത്യം ഒരു വര്‍ഷം വേണം! ബുധനും ശുക്രനും ഒരു വര്‍ഷം തന്നെ. ചൊവ്വ ഒന്നര വര്‍ഷമെടുക്കും. വ്യാഴത്തിനു പക്ഷേ പന്ത്രണ്ടു വര്‍ഷം വേണം. 'വ്യാഴവട്ടം' എന്നു കേട്ടിട്ടില്ലേ, അതു തന്നെ സംഗതി! ശനിക്കാണെങ്കിലോ, മുപ്പതു വര്‍ഷം വേണം!!! ശരിക്കും മന്ദന്‍!

പ്രായം കണക്കാക്കാനൊരു സൂത്രം!
ഒരാളുടെ പ്രായം കണക്കാക്കാന്‍ നല്ലൊരു വിദ്യയാണ് ഈ രാശിചക്രം! ഒരു കുട്ടി ജനിക്കുമ്പോള്‍ രാശിചക്രത്തില്‍ ഓരോ ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്തി വയ്ക്കുക. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടിയുടെ പ്രായമറിയണമെങ്കില്‍ അപ്പോഴത്തെ ഗ്രഹനിലയും കുട്ടി ജനിച്ചപ്പോള്‍ രേഖപ്പെടുത്തിയ ഗ്രഹനിലയും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ മതി. കുട്ടി ജനിക്കുമ്പോള്‍ മേടത്തില്‍  നിന്ന ശനി ഇപ്പോള്‍ മിഥുനത്തില്‍ എത്തി എന്നിരിക്കട്ടെ. ഏതാണ്ട് ഏഴര വര്‍ഷം കഴിഞ്ഞു എന്നൂഹിക്കാം! (രണ്ടര വര്‍ഷത്തെ വ്യത്യാസം ഉണ്ടാകാം!) ഇതുപോലെ മറ്റു 'ഗ്രഹ'ങ്ങളെക്കൂടി പ്രയോജനപ്പെടുത്തിയാല്‍ ഏതാണ്ട് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പ്രായമറിയാന്‍ കഴിയും!! കാരണം ചന്ദ്രന്‍ ഒരു രാശിയില്‍ക്കൂടി സഞ്ചരിക്കാനെടുക്കുന്ന സമയം രണ്ടേകാല്‍ ദിവസമാണ്.
കുട്ടി ജനിച്ച സമയം കൂടുതല്‍ കൃത്യതയോടെ ജാതകത്തില്‍ നോക്കിയാല്‍ അറിയാം. അതിനും ഒരു സൂത്രമുണ്ട്. ഗ്രഹനിലയില്‍ 'ല' എന്നൊരു അക്ഷരം കാണും. കുട്ടി ജനിക്കുന്ന സമയത്ത് കിഴക്ക് ഉദിക്കുന്ന രാശിയിലാണ് 'ല' എന്നെഴുതുക. ലഗ്നം എന്നാണ് ഇതിന്റെ ഫുള്‍ഫോം!

ഇല്ലാത്ത രണ്ടു ഗ്രഹങ്ങളും ഗ്രഹണവും!

ഗ്രഹനില അടയാളപ്പെടുത്തുന്നതില്‍ മറ്റു രണ്ടു 'ഗ്രഹ'ങ്ങള്‍ കൂടി ഉണ്ട്. രാഹുവും കേതുവും ആണ് ഈ ചങ്ങാതിമാര്‍. 'സ' എന്നും 'ശി' എന്നും ആണ് ഗ്രഹനിലയില്‍ ഇവരെ അടയാളപ്പെടുത്തുക. അതും എപ്പോഴും കൃത്യം എതിര്‍വശത്തും! പേരുകള്‍ സര്‍പ്പം, ശിഖി! തമാശയെന്തെന്നാല്‍ സത്യത്തില്‍ അങ്ങനെ രണ്ടു ഗ്രഹങ്ങളേ ഇല്ല! ങേ!,  അതേ, സൗരയൂഥം മുഴുവന്‍ തിരഞ്ഞാലും അങ്ങനെ രണ്ടുപേരെ കണ്ടെത്താന്‍ പറ്റില്ല. എന്നാല്‍ ജ്യോതിശ്ശാസ്ത്രപരമായി ഇവര്‍ക്കു പ്രാധാന്യമുണ്ടുതാനും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മുന്‍കൂട്ടിയറിയുന്നതില്‍ ഇവയ്ക്കുള്ള പ്രാധാന്യം രാശിചക്രത്തില്‍ വളരെ വലുതാണ്. ഭൂമിക്കുചുറ്റും ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്നു എന്നു തോന്നിക്കുന്ന രണ്ടു പാതകളുണ്ടല്ലോ. രണ്ടും ഏതാണ്ട് ഒരേ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത് എന്നേയുള്ളൂ. എന്നാല്‍ രണ്ടും കൃത്യമായിപ്പറഞ്ഞാല്‍ ഒന്നല്ല! ഈ രണ്ടുപാതകളും കൂട്ടിമുട്ടുന്നു എന്നു തോന്നുന്ന രണ്ടു സ്ഥാനങ്ങളുണ്ട് ആകാശത്തില്‍. അതിലൊന്നിനെ രാഹു എന്നും അടുത്തതിനെ കേതു എന്നും വിളിക്കും. സൂര്യനും ചന്ദ്രനും ഒരുമിച്ച് രാഹുവില്‍ എത്തിയാല്‍ അന്ന് സൂര്യഗ്രഹണമാണ്. കേതുവില്‍ എത്തിയാലും സൂര്യഗ്രഹണം തന്നെ! എന്നാല്‍ സൂര്യന്‍ രാഹുവിലും ചന്ദ്രന്‍ കേതുവിലും വന്നാല്‍ അന്ന് ചന്ദ്രഗ്രഹണമായിരിക്കും നടക്കുക. തിരിച്ചായാലും ചന്ദ്രഗ്രഹണം തന്നെ!


നവഗ്രഹങ്ങള്‍!

"അതിന് പ്ലൂട്ടോയെ പുറത്താക്കിയില്ലേ, ഇനി അഷ്ടഗ്രഹങ്ങള്‍ എന്നല്ലേ പറയാന്‍ പറ്റൂ?" ഇങ്ങനെ ചോദിക്കുന്ന ഒത്തിരിപ്പേരെ കണ്ടേക്കാം. ശരിക്കും അങ്ങനെയാണോ? നോക്കിക്കളയാം. ഒന്‍പതുഗ്രഹങ്ങളാണ് പ്രാചീനജ്യോതിശ്ശാസ്ത്രമായ ജ്യോതിഷത്തില്‍ ഉള്ളത്. നവഗ്രഹങ്ങള്‍ എന്നാണു പേര്! കുറെക്കാലം മുന്‍പു വരെ പ്ലൂട്ടോയടക്കം ഒന്‍പതു ഗ്രഹങ്ങള്‍ ആധുനികജ്യോതിശ്ശാസ്ത്രവും കണ്ടെത്തിയിരുന്നു. ഇതുരണ്ടും ഒന്നാണെന്നായിരുന്നു കേരളത്തിലെ ഭൂരിപക്ഷം ആളുകളുടെയും വിശ്വാസം. പ്രാചീനജ്യോതിശ്ശാസ്ത്രം പഠിക്കാത്തവര്‍ ഇങ്ങനെ വിശ്വസിച്ചുപോകുന്നതില്‍ അത്ഭുതവുമില്ല. പല ജ്യോത്സ്യരും ഇക്കാര്യം പറഞ്ഞ് ആളുകളെ പറ്റിച്ചിട്ടുമുണ്ട്. എന്തിനേറെ, ചില ജ്യോതിഷികള്‍ പോലും അങ്ങനെ തന്നെ വിശ്വസിച്ചിട്ടുമുണ്ടാവും! ഗ്രഹസ്ഥാനത്തു നിന്നും ആധുനികജ്യോതിശ്ശാസ്ത്രം പ്ലൂട്ടോയെ പുറത്താക്കിയപ്പോള്‍ ഇനി ജ്യോതിഷപ്രവചനം തെറ്റില്ലേ എന്ന് ജ്യോത്സ്യരോടു ചോദിച്ച ആളുകളും നമുക്കിടയിലുണ്ട്!!
പക്ഷേ എന്തു ചെയ്യാം, പ്രാചീനരുടെ നവഗ്രഹങ്ങളും ആധുനികഗ്രഹങ്ങളും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നുള്ളതാണ് സത്യം! പ്രാചീനജ്യോതിശ്ശാസ്ത്രത്തില്‍ ആധുനികജ്യോതിശ്ശാസ്ത്രത്തില്‍ പറയുന്ന ഗ്രഹങ്ങള്‍ വെറും അഞ്ചേയുള്ളു. നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയുന്ന അഞ്ചുഗ്രഹങ്ങള്‍ മാത്രം! ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍ എന്നിവ. സൂര്യനും ചന്ദ്രനും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു. അതും പോരാഞ്ഞ് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത രണ്ടുഗ്രഹങ്ങള്‍, രാഹുവും കേതുവും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു. ഇവയാണ് ജ്യോതിഷത്തില്‍പ്പറയുന്ന നവഗ്രഹങ്ങളിലെ അംഗങ്ങള്‍!

കലണ്ടറുകളും പിന്നെ നാളും ഞാറ്റുവേലയും രാശിചക്രവും!

സമയം കണക്കാക്കാന്‍ പ്രാചീനജ്യോതിശ്ശാസ്ത്രജ്ഞര്‍ നടത്തിയ പലപല വേലകളാണ് ശരിക്കും ഈ നാളിനും രാശിചക്രത്തിനും ഒക്കെ വഴിവച്ചത്. ചന്ദ്രനും സൂര്യനുമാണല്ലോ എപ്പോഴും ആകാശത്തു കാണാവുന്ന രണ്ടു വസ്തുക്കള്‍. അമ്പിളിമാമനെക്കാട്ടി പിള്ളാര്‍ക്ക് ചോറുകഴിപ്പിക്കാന്‍ മാത്രമല്ല അങ്ങേരെ വച്ച് സമയം കണക്കാക്കാമെന്നും പ്രാചീനര്‍ കണ്ടെത്തി. ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി കലണ്ടറുകള്‍ തന്നെ പലത് അവരുണ്ടാക്കിയിരുന്നു. മരുഭൂമികളില്‍ വസിച്ചവരാണ് കൂടുതലും ചന്ദ്രനോടു കൂട്ടുകൂടിയ ആളുകള്‍. കൃത്യമായ കാലഗണന ആവശ്യമില്ലാത്തവരായിരുന്നു അവര്‍. അമാവാസി മുതല്‍ അടുത്ത അമാവാസി വരെയോ പൗര്‍ണമി മുതല്‍ അടുത്ത പൗര്‍ണമി വരെയോ ഒക്കെയായിരുന്നു അവരുടെ മാസങ്ങള്‍. പാവം സൂര്യന്‍! സൂര്യനെ അവര്‍ പരിഗണിച്ചുകൂടിയില്ല! എങ്ങനെ പരിഗണിക്കും, പകല്‍ പുറത്തിറങ്ങിയാല്‍ തങ്ങളെ ചൂടേല്‍പ്പിച്ച് ഓടിക്കുന്ന ഒരു ചങ്ങാതിയായിരുന്നല്ലോ സൂര്യന്‍!
പക്ഷേ സൂര്യനെ ആവശ്യമുള്ളവരും ഉണ്ടായിരുന്നു. കൃഷിയെ ആസ്പദമാക്കി വളര്‍ന്ന എല്ലാ സംസ്കാരങ്ങള്‍ക്കും സൂര്യന്‍ വല്യ സംഭവം ആയിരുന്നു. കൃത്യമായ കാലഗണന ആവശ്യമുള്ളവരായിരുന്നു കൃഷി ചെയ്തിരുന്നവര്‍. 'ഭൂമിക്കു ചുറ്റുമുള്ള' സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയാണ് ഋതുക്കള്‍ ആവര്‍ത്തിക്കുന്നതെന്നുള്ള കണ്ടെത്തല്‍ കൃഷി ചെയ്തിരുന്നവരുടെ കണ്ടുപിടുത്തമായിരുന്നു. ക്ലോക്കും വാച്ചുമൊന്നുമില്ലാതിരുന്ന കാലത്ത് കൃഷി ചെയ്തു ജീവക്കാന്‍ നോക്കിയാല്‍ ആരും ഇതു കണ്ടെത്തിപ്പോകും! അങ്ങനെ അവര്‍ സൂര്യന്റെ ചലനത്തെ ആസ്പദമാക്കി കലണ്ടറുണ്ടാക്കി! കലണ്ടറിന്റെ കാര്യം പറയുമ്പോള്‍ പറയാതിരിക്കാന്‍ കഴിയാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നാളും മറ്റൊന്ന് ഞാറ്റുവേലയും!

നാള്‍!

നിന്റെ നാളെന്താ? കേരളത്തിലെ നൂറുശതമാനം പേരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു ചോദ്യമാണ്. വളരെ അഭിമാനത്തോടെ ശിരസ്സുയര്‍ത്തിപ്പിടിച്ച് ഉത്തരം കൊടുക്കും. ചോതി, രോഹിണി. അശ്വതി..... അങ്ങനെ! ജ്യോതിഷികളും ആദ്യം ചോദിക്കുന്ന ചോദ്യം ഇതു തന്നെ! വാരികകളിലെ ആഴ്ചഫലം എഴുതുന്നതും ഈ നാളുവച്ചു തന്നെ. ഈയാഴ്ച രോഹിണിക്കു കൊടുത്തത് അടുത്തയാഴ്ച അശ്വതിക്കും അശ്വതിക്കു കൊടുത്തത് മകയിരത്തിനും മകയിരത്തിനു കൊടുത്തത് ചോതിക്കും കൊടുത്തോളൂ എന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍ ആഴ്ചഫലത്തിന്റെ കള്ളക്കളികള്‍ ഒരു സിനിമയില്‍ പൊളിച്ചുതന്നിട്ടുമുണ്ട്. അങ്ങനെ പറഞ്ഞും കേട്ടും ഈ നാളെന്നു പറഞ്ഞാല്‍ നമുക്കെന്തോ വല്യ സംഭവമായി മാറി.
ഇനിയീ സംഗതി, നാള്‍, എന്താണ് എന്നു നോക്കാം. നേരത്തേ പറഞ്ഞ രാശിചക്രത്തെ ഒന്നുകൂടി എടുത്തുവയ്ക്കാം. ചന്ദ്രന്‍ ഈ രാശിചക്രത്തില്‍ക്കൂടി 27 ദിവസം കൊണ്ട് ഒന്നു ചുറ്റിവരും! ഭൂമിക്കു ചുറ്റും ചന്ദ്രനു കറങ്ങാന്‍ വേണ്ട സമയം തന്നെ. ചന്ദ്രന്‍ ഓരോ ദിവസവും അപ്പോള്‍ ആകാശത്തിന്റെ ഓരോ സ്ഥലത്തു കാണപ്പെടും എന്നു വ്യക്തമാണ്. ചന്ദ്രന്‍ നില്‍ക്കുന്നതിനടുത്തായി ഏതെങ്കിലും നക്ഷത്രവും കാണും. ആ നക്ഷത്രത്തിന്റെ പേര് ആ സ്ഥലത്തിനങ്ങു പതിച്ചു നല്‍കി നമ്മുടെ പ്രാചീനര്‍. അതാണ് നാള്‍! നാളുകളുടെ എണ്ണം നോക്കൂ. കൃത്യം ഇരുപത്തേഴ്! രോഹിണിനക്ഷത്രത്തിന്റെ അടുത്താണ് (ശരിക്കും അടുത്തൊന്നുമല്ലേ, നമ്മുടെ തോന്നല്‍ മാത്രം!) ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ അന്ന് രോഹിണിനാള്‍. തൃക്കേട്ട നക്ഷത്രത്തിന്റെ അടുത്താണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ അന്ന് തൃക്കേട്ടനാള്‍. അത്രയേ ഉള്ളൂ ഈ നാള്‍ എന്ന സംഭവം! ഇത് കൃത്യം ഒരു നക്ഷത്രം തന്നെ ആകണമെന്നില്ല കേട്ടോ. ഉദാഹരണം മകീര്യം! മൂന്നോളം നക്ഷത്രങ്ങളെ ചേര്‍ത്താണ് മകീര്യം എന്നു വിളിക്കുന്നത്. കാര്‍ത്തിക എന്നത് ഒന്നല്ല, നൂറുകണക്കിനു നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ്. നോക്കുമ്പോള്‍ എല്ലാംകൂടിച്ചേര്‍ന്ന് വളരെ അടുത്തായിട്ടുതോന്നുന്നു എന്നു മാത്രം. വെറും കണ്ണുകൊണ്ടുപോലും ശരിക്കും നോക്കിയാല്‍ അഞ്ചോ ആറോ നക്ഷത്രങ്ങള്‍ കാണാം.

ഞാറ്റുവേല!

നാളുകളിലൂടെ ചന്ദ്രന്‍ മാത്രമല്ല സഞ്ചരിക്കുന്നത്. സൂര്യനും ആ വഴി തന്നെ പോകും! പക്ഷേ 365 ദിവസം കൊണ്ടാണ് ഈ സഞ്ചാരം എന്നു മാത്രം. അതായത് ഏതാണ്ട് രണ്ടാഴ്ച ഒരു നാളില്‍ ഉണ്ടാകും എന്നു സാരം! ഈ രണ്ടാഴ്ചക്കാലത്തെ പ്രാചീനര്‍ നല്ലൊരു പേരിട്ടു വിളിച്ചു. ഞാറ്റുവേല! സൂര്യന്‍ തിരുവാതിര നാളില്‍ ഉണ്ടാകുന്ന രണ്ടാഴ്ചക്കാലം തിരുവാതിരഞാറ്റുവേലയാണ്. അശ്വതിനാളിലാണെങ്കില്‍ അശ്വതിഞാറ്റുവേല! (സൂര്യന് ഞായര്‍ എന്നൊരു പേരുണ്ടല്ലോ. ഞായര്‍വേള എന്നാല്‍ സൂര്യന്റെ വേള അഥവാ കാലം എന്നര്‍ത്ഥം. ഈ പദത്തിനു മാറ്റം വന്നാണത്രേ ഞാറ്റുവേല ഉണ്ടാകുന്നത്. )
പൂര്‍ണമായും സൂര്യനെ ആസ്പദമാക്കിയുള്ള ഒരു കാലഗണനാസമ്പ്രദായമാണ് ഈ ഞാറ്റുവേല. ഋതുക്കള്‍ കൃത്യമായി പ്രവചിക്കാന്‍ ഞാറ്റുവേലയുപയോഗിച്ചു കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ മേന്മ. കൃഷിക്കു പറ്റിയ ഏറ്റവും മികച്ചൊരു കാലഗണനാസമ്പ്രദായമായി പിന്നീട് ഞാറ്റുവേല മാറി. രോഹിണിഞാറ്റുവേലയിലാണ് കേരളത്തിലെ കാലവര്‍ഷം. തിരുവാതിരഞാറ്റുവേലയ്ക്ക് തിരിമുറിയാതെ മഴപെയ്യും എന്നൊരു ചൊല്ലുപോലുമുണ്ട്.

എപ്പോഴും പ്രാചീനജ്യോതിശ്ശാസ്ത്രം പറഞ്ഞോണ്ടിരുന്നാലെങ്ങനാ, ഇനിയല്പം ജ്യോത്സ്യസംബന്ധമായ കാര്യങ്ങളാകാം.

അയ്യോ ചൊവ്വാദോഷം!

ചൊവ്വയിലിറങ്ങിയ ക്യൂരിയോസിറ്റിയും ഇന്‍സൈറ്റും ചൊവ്വയ്ക്കു ചുറ്റും ഇന്ത്യയുടെ മോം വരെയും ചൊവ്വയെക്കുറിച്ചു പഠിച്ചോണ്ടിരിക്കുന്നു. ഒരു ബഹിരാകാശക്കമ്പനിയാണേല്‍ ആളുകളെ ചൊവ്വേലെത്തിക്കാനുള്ള തിരക്കിലും. നാസയും കൊണ്ടുപോകുമത്രേ മനുഷ്യരെ ചൊവ്വയിലേക്ക്.  ആ ധൈര്യശാലികളെപ്പോലും ചൊവ്വാദോഷം എന്നു പറഞ്ഞു പേടിപ്പിക്കാന്‍ നമ്മുടെ ജ്യോതിഷികള്‍ക്കറിയാം.
അല്ലാ അപ്പോ എന്താ ചൊവ്വാദോഷം? ചൊവ്വേല്‍പ്പോയാല്‍ ഈ പ്രശ്നം മാറിക്കിട്ട്വോ?
പ്രാചീനജ്യോതിശ്ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവമാണീ ചൊവ്വാദോഷം. നമ്മുടെ കയ്യൊക്കെ നോക്കി പ്രവചനം നടത്തുന്ന പോലൊരു സംഗതി! എന്തു ചെയ്യാം, അതിനായി ഉപയോഗിക്കുന്നത് ഈ രാശിചക്രം ആണെന്നു മാത്രം!
ലഗ്നം എന്നൊരു സംഗതി നമ്മള്‍ നേരത്തേ കണ്ടതാണല്ലോ. അതിനെ ഒന്നാംഭാവം എന്നു വിളിക്കും. അതില്‍ത്തൊട്ട് എണ്ണിയെണ്ണി ഏഴാംഭാവത്തിലെത്തുക. ആ കള്ളിയില്‍ എങ്ങാനും 'കു' എന്നു കണ്ടാല്‍ ജാതകോം കൊണ്ടുചെല്ലുന്നയാളുടെ മുഖത്തേക്ക് ജ്യോത്സ്യന്‍ ഒരു പതിമൂന്നാംഭാവത്തില്‍ ഒരു നോക്കുനോക്കിക്കളയും! നിനക്ക് ചൊവ്വാദോഷമാണ് മോനേ! ഇത് പുരുഷന്റെ കാര്യം. സ്ത്രീയുടെ കാര്യത്തില്‍ കൂടുതല്‍ ഉദാരമായിത്തന്നെ ചൊവ്വാദോഷം കൊടുക്കാന്‍ ജ്യോത്സ്യം റെഡിയാണ്.
സ്ത്രീജാതകത്തില്‍ എഴാംഭാവത്തില്‍ 'കു' കണ്ടാലും എട്ടാംഭാവത്തില്‍ 'കു' കണ്ടാലും ജ്യോത്സ്യര്‍ ഒരു നോട്ടം നോക്കൂം. നിന്റെ കാര്യം പോക്കാ, ചൊവ്വാദോഷം, ചൊവ്വാദോഷം എന്നൊരു നോട്ടം!
ജ്യോത്സ്യസംബന്ധമായി ശരിക്കും ഇത്രേയുള്ളൂ  'ചൊവ്വാദോഷം' എന്ന ഈ തമാശ!  പാവം ചൊവ്വ. പന്ത്രണ്ടു കളങ്ങളില്‍ ഏതെങ്കിലും ഒരു കളത്തില്‍ ചൊവ്വയ്ക്കു പോയി നിന്നേ പറ്റൂ. സ്ത്രീകളെ സംബന്ധിച്ച് ചൊവ്വ ഇതില്‍ രണ്ടു കളങ്ങളില്‍ നിന്നാലും ചൊവ്വാദോഷം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പന്ത്രണ്ടില്‍ ഒന്നിലും. ചുരുക്കത്തില്‍ ഭൂമിയില്‍ ജനിക്കുന്ന പന്ത്രണ്ടിലൊരു പുരുഷനും ആറിലൊന്നു സ്ത്രീക്കും ജ്യോത്സ്യം 'പണി' കൊടുക്കുമെന്നര്‍ത്ഥം.  (ചുരുക്കം വരുന്ന ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ കാര്യം എന്തായാലും ഇക്കാര്യത്തില്‍ രക്ഷപ്പെട്ടു!)
ചൊവ്വാദോഷമുണ്ടേല്‍  ഭര്‍ത്താവ് തട്ടിപ്പോകും എന്നാണു വയ്പ്പ്. അല്ലെങ്കിലോ ചൊവ്വാദോഷമുള്ള ആളെത്തന്നെ കല്യാണം കഴിച്ചോളണം. കല്യാണം കഴിഞ്ഞ ഭര്‍ത്താവിനെ ആരെങ്കിലും കുത്തിക്കൊന്നാലും കുറ്റം ഭാര്യയ്ക്കു തന്നെ! ഓരോരോ നിയമങ്ങളേ. 700 കോടി ജനങ്ങള്‍ ഭൂമുഖത്തുണ്ടിപ്പോള്‍. അതില്‍ ഏകദേശം 350 കോടി സ്ത്രീകളും 350 കോടി പുരുഷന്മാരും. ജ്യോത്സ്യപ്രകാരം 350 കോടി സ്ത്രീകളില്‍ ആറിലൊന്നു പേര്‍ക്കും ചൊവ്വാദോഷം ഉണ്ടാവും. അതായത് ഏതാണ്ട് 58 കോടി ചൊവ്വാദോഷിണികള്‍! ഇവര്‍ക്കു കല്യാണം കഴിക്കണോങ്കി ചൊവ്വാദോഷമുള്ള പുരുഷന്മാര്‍ വേണമല്ലോ. 350 കോടി പുരുഷന്മാരില്‍ പന്ത്രണ്ടിലൊരാള്‍ക്കുണ്ടാകും ഈ 'ജ്യോത്സ്യാസുഖം' അതായത് ഏകദേശം 29 കോടി പുരുഷന്മാര്‍ക്ക്. 58 കോടി സ്ത്രീകളില്‍ പകുതിപ്പേര്‍ക്കും ചുരുക്കത്തില്‍ കല്യാണമേ കഴിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ വീതം ഒരു പുരുഷനെ കല്യാണം കഴിക്കേണ്ടിവരും. ജ്യോത്സ്യമുണ്ടാക്കീത് പുരുഷന്മാരാണ് എന്നതിന് ഇതില്‍പ്പരം എന്തു തെളിവുവേണം! ഈ ജ്യോത്സ്യത്തിന്റെ ഓരോരോ തമാശകളേ! 
പിന്നെ ഒരു കാര്യം. ജ്യോതിഷവിശ്വാസികളായവരെ മാത്രമേ ഇത്തരത്തില്‍ പാവം 'ചൊവ്വ' ആക്രമിക്കൂ എന്നൊരു ഗുണമുണ്ട്. അല്ലാത്തവര്‍ സുഖമായി ജീവിച്ചോളും. വേണേല്‍ റോക്കറ്റീക്കയറി ചൊവ്വേലും പോകും. അത്രതന്നെ.

ശനി വരുത്തുന്ന, സോറി, ജ്യോത്സ്യം വരുത്തുന്ന വിന! ഏഴരശനീം കണ്ടകശനീം

വളരെ അകലെ സൂര്യനെ ചുറ്റുന്ന, എന്നാല്‍ നല്ല വലിപ്പമുള്ള ഒരു ഗ്രഹം. അതാണ് ശരിക്കും ശനി. ഏതാണ്ടൊരു വല്യ വാതകഗോളം! ജ്യോത്സ്യര്‍ക്കു സന്തോഷോം ജാതകര്‍ക്കു കുഴപ്പോം വരുത്തുന്ന ഒരു ഗ്രഹം. പേരോ മന്ദന്‍ എന്നും. മുപ്പതുവര്‍ഷം വേണമല്ലോ ഈ ചങ്ങാതിക്ക് രാശിചക്രത്തിലൂടെ ഒന്നു ചുറ്റിവരാന്‍. ഓരോ രാശീലും രണ്ടരവര്‍ഷമുണ്ടാകുകേം ചെയ്യും. ഏഴരശനീം കണ്ടകശനീം ചൊവ്വാദോഷം പോലെ മറ്റൊരു തമാശയാണ്. അതങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കു മാത്രം ഉള്ള സംഗതിയല്ല! ലോകത്തെ എല്ലാവര്‍ക്കും ഏഴരശനീം കണ്ടകശനീം അനുഭവിച്ചേ മതിയാകൂ! ജ്യോത്സ്യനു പോലും അതീന്നു രക്ഷയില്ല! ഈ സംഗതി ഓരോരുത്തര്‍ക്കും ഓരോ സമയത്തായിരിക്കും എന്നു മാത്രം. ജാതകത്തില്‍ 'ല' എന്നെഴുതിയ കോളം (രാശി) നോക്കുക. അതിലും അതിനു തൊട്ടുമുന്‍പും പിന്‍പുമുള്ള രാശികളിലൂടെയും ശനി മുപ്പതുവര്‍ഷത്തിലൊരിക്കല്‍ കടന്നുപൊയ്ക്കൊണ്ടിരിക്കും. മൂന്നു രാശികളിലൂടെയും കടന്നുപോകാന്‍ ഏഴര വര്‍ഷമെടുക്കും. ഈ കാലമാണത്രേ ഏഴരശനി! ലഗ്നാല്‍ 12, 1, 2 എന്നീ ഭാവങ്ങളില്‍ ശനിയുള്ളപ്പോള്‍ എന്ന് ജ്യോത്സ്യഭാഷേല്‍ പറയാം!
കണ്ടകശനീം ഏഴരവര്‍ഷം തന്നെ. പക്ഷേ തുടര്‍ച്ചയായ ഏഴരവര്‍ഷം അല്ലെന്നു മാത്രം. കണ്ടകശനിയുടെ സമയത്തെ നിശ്ചയിക്കുന്നത് ചന്ദ്രനാണ്. ജാതകത്തില്‍ 'ച' എന്നെഴുതിയ രാശി! ചന്ദ്രനുള്ള രാശി മുതല്‍ എണ്ണിയാല്‍ 4, 7, 10 എന്നീ രാശികളില്‍ ശനി വരുന്ന സമയമെല്ലാം കണ്ടകശനിയാണത്രേ! (ചന്ദ്രാല്‍ 4, 7 10 എന്ന് ജ്യോതിഷഭാഷ) അങ്ങനെ ഏഴരശനീം കണ്ടകശനീം കൂടി 15 വര്‍ഷങ്ങള്‍! ബല്യ കുഴപ്പം പിടിച്ച കാലമാണ് ഈ വര്‍ഷങ്ങള്‍. ജീവിതം മുഴുവന്‍ പ്രശ്നങ്ങളായിരിക്കുമത്രേ! ചിലര്‍ക്ക് ഏഴരശനീം കണ്ടകശനീം ഒരുമിച്ചു വരും. ആ രണ്ടരവര്‍ഷക്കാലം ആകെ നാശകോശമാകുമെന്നു പറയേണ്ടതില്ലല്ലോ. ഒരാശ്വാസമുണ്ട്. ഓരോ മുപ്പതു വയസ്സിലും പന്ത്രണ്ടര വര്‍ഷമേ കുഴപ്പം പിടിച്ചതാകൂ! തമാശയെന്തെന്നാല്‍ ഓരോ 30 വര്‍ഷത്തിലും ശനി രാശിചക്രത്തിലൂടെ വീണ്ടും വീണ്ടും കറങ്ങിക്കൊണ്ടിരിക്കും. അപ്പോഴോ വീണ്ടും കണ്ടശനീം ഏഴരശനീം വന്നുകൊണ്ടും ഇരിക്കും. ചുരുക്കത്തില്‍ ജീവിതകാലത്തിന്റെ പകുതീം എവിടെയോ നില്‍ക്കുന്ന 'ശനി' ജ്യോത്സ്യം മൂലം പഴി കേട്ടുകൊണ്ടിരിക്കും.

വീണ്ടും ഇച്ചിരി പ്രാചീനജ്യോതിശ്ശാസ്ത്രം!

പഞ്ചാംഗം

ഹോ, ആ പേരു കേള്‍ക്കുമ്പോഴേ എന്തോ വല്യസംഭവം ആണെന്നു തോന്നിപ്പോകും. പണ്ടത്തെ അമ്മൂമ്മമാരുടെയും അപ്പൂപ്പന്മാരുടെയും അടുത്ത് എപ്പോഴും ഒരു പഞ്ചാംഗം ഉണ്ടാകും. മിക്ക വീടുകളിലും കാണും ഒരു പഞ്ചാംഗപ്പുസ്തകം. എന്നിരുന്നാലും ജ്യോത്സ്യരുടെ കൈകളിലാണ് ഈ സംഗതി കൂടുതലും കാണുന്നത് എന്നതിനാല്‍ ജ്യോത്സ്യവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണെന്ന ധാരണ മിക്കവര്‍ക്കുമുണ്ട്. കലണ്ടറുകള്‍ ഇല്ലാതിരുന്ന കാലത്തെ കലണ്ടറാണ് ഈ പഞ്ചാംഗം എന്നു പറയാം! കാലമറിയാന്‍ ഉപയോഗിക്കാവുന്ന ഒരു പുസ്തകം. അത്ര തന്നെ. ഒരു വര്‍ഷം ഓരോ ഗ്രഹവും എവിടെയെല്ലാം വരും എന്നൊക്കെ മുന്‍കൂട്ടി മനസ്സിലാക്കി എഴുതിവച്ചിട്ടുള്ള ഒരു സംഗതി. അഞ്ച് അംഗങ്ങള്‍ ചേര്‍ന്നതാണത്രേ പഞ്ചാംഗം. പഞ്ചാംഗം എന്ന പേരില്‍ നിന്നു തന്നെ സംഗതി വ്യക്തമല്ലേ!
നാള്‍, ആഴ്ച, തിഥി, കരണം, യോഗം. ഇതാണത്രേ ഈ അഞ്ച് അംഗങ്ങള്‍. ഹോ, വല്ലാത്ത പേരുകള്‍ തന്നെ. അല്ലേ?
നാളും ആഴ്ചയും മനസ്സിലാക്കല്‍ അത്ര ബുദ്ധിമുട്ടില്ല. ഇരുപത്തേഴു നാളുകള്‍ തന്നെ. ഓരോ ദിവസത്തെയും നാളറിയാന്‍ ഉള്ള വിദ്യ പഞ്ചാംഗത്തില്‍ ഉണ്ട്.
അടുത്തതാണ് നമുക്ക് ഏറ്റവും പരിചയം. ആഴ്ച! ജ്യോതിഷഭാഷയില്‍ വാരം എന്നു പറയും! തിങ്കള്‍, ചൊവ്വ, ബുധന്‍...... അതു തന്നെ സംഗതി! കാണാന്‍ പറ്റുന്ന ഏഴു ഗോളങ്ങളുടെ പേരുകളാണ് ആഴ്ചയ്ക്കു നല്‍കിയിരിക്കുന്നതത്രേ! പക്ഷേ എന്തു ചെയ്യാം! നമുക്ക് ഏറ്റവും പരിചിതമായ ആഴ്ചയ്ക്ക് ജ്യോതിഷപരമായി വലിയ പ്രാധാന്യമൊന്നുമില്ലത്രേ!
അടുത്ത അംഗം ആളല്‍പ്പം ചുറ്റിക്കെട്ടാ. എങ്കിലും ഒന്നു പരിചയപ്പെടാം. തിഥി! ചന്ദ്രനുമായി ബന്ധപ്പെട്ട സംഗതിയാണ് ഈ തിഥി. കലണ്ടറുകളില്‍ കറുത്തവാവും വെളുത്തവാവും കാണാറില്ലേ. അതിനിടയ്ക്ക് ഓരോ ദിവസവും പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദ്ദശി... എന്നിങ്ങനെ എഴുതിയിട്ടുണ്ടാകും. ചുമരില്‍ക്കിടക്കുന്ന കലണ്ടറെടുത്ത് സംശയം ഒന്നു തീര്‍ത്തോളൂ! ഇതു തന്നെയാണ് ഈ തിഥി! ഓരോരോ പേരുകളേ! അമാവാസി ദിവസം സൂര്യനും ചന്ദ്രനും ആകാശത്ത് ഏതാണ്ട് ഒരേ സ്ഥാനത്തു കാണപ്പെടും എന്നറിയാമല്ലോ. (കാഴ്ചയിലാണേ, ശരിക്കും രണ്ടും തമ്മില്‍ പതിനഞ്ചുകോടി കിലോമീറ്ററാ അകലം!) സമയം കഴിയും തോറും സൂര്യനും ചന്ദ്രനും തമ്മില്‍ അകലാന്‍ തുടങ്ങും. ചന്ദ്രനില്‍ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം പതിയെപ്പതിയെ ഭൂമിയിലുള്ളവര്‍ കണ്ടുതുടങ്ങുകയും ചെയ്യും. ഇവര്‍ തമ്മില്‍ പന്ത്രണ്ടു ഡിഗ്രി അകലാനുള്ള ദൂരമാണത്രേ ഒരു തിഥി. വെളുത്തപക്ഷത്തിലെ പ്രഥമ എന്നറിയപ്പെടും! ഏതാണ്ട് ഒരു ദിവസം വേണ്ടി വരും ഇത്രയും അകലാന്‍. വീണ്ടും അടുത്ത പന്ത്രണ്ടു ഡിഗ്രി അകലുന്ന സമയം വെളുത്തപക്ഷത്തിലെ ദ്വിതീയ. പിന്നെ ഓരോ ദിവസവും അങ്ങനെ ഓരോ പേരായി നീണ്ടുനീണ്ടുപോകും. എന്നിട്ടോ, ചതുര്‍ത്ഥീം കഴിഞ്ഞ്, വെളുത്തവാവു വന്നുചേരും. പിറ്റേന്നു മുതല്‍ ചന്ദ്രന്‍ ചെറുതാവാന്‍ തുടങ്ങും. കറുത്തപക്ഷത്തിലെ പ്രഥമ, കറുത്തപക്ഷത്തിലെ ദ്വിതീയ..... അങ്ങനെയങ്ങനെ ഈ ചക്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും!!! ഏതാണ്ട് 30 ദിവസം കൊണ്ട് ഒരു കറക്കം പൂര്‍ത്തിയാകും.
അടുത്ത അംഗം കരണം! ഒരു ദിവസത്തെ രണ്ടാക്കി നമ്മള്‍ AM, PM എന്നൊക്കെപ്പറയില്ലേ, അതേ പോലെ ഒരു സംഭവമാണത്രേ ഈ കരണം. തിഥിയുടെ പകുതിയാണത്രേ ഈ കരണച്ചങ്ങാതി! അതായത് ഇച്ചിരി കട്ടീല്‍പ്പറഞ്ഞാല്‍ ചന്ദ്രനും സൂര്യനും തമ്മില്‍ ആറ് ഡിഗ്രി അകലാന്‍ വേണ്ട സമയം. ഒരു ചാന്ദ്രമാസത്തില്‍ അങ്ങനെ 60 കരണമുണ്ട്.

യോഗം. അഥവാ അഞ്ചാമത്തെ അംഗം. മനസ്സിലാക്കാന്‍ ഇച്ചിരി പാടാ. എനിക്കും അത്ര പിടികിട്ടീട്ടില്ല!  എന്തായാലും അതു മനസ്സിലാക്കണോങ്കില്‍ ഗ്രഹസ്ഫുടം എന്നൊരു പരിപാടി എന്താണെന്നറിയണം. ഓരോ ഗ്രഹങ്ങള്‍ക്കും സ്ഫുടമുണ്ടത്രേ! സ്ഫുടം! ജ്യോതിശ്ശാസ്ത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഗ്രഹസ്ഫുടം. മേടം രാശിയില്‍ നിന്നും എത്ര അകലത്തിലാണ് ഒരു ഗ്രഹം നില്‍ക്കുന്നത് എന്നു സൂചിപ്പിക്കുന്ന പരിപാടിയാണ് ഈ ഗ്രഹസ്ഫുടം! മേടത്തില്‍ നിന്നും സൂര്യനിലേക്കുള്ള അകലം രവിസ്ഫുടം എന്നു പറയും. മേടത്തില്‍ നിന്നും ചന്ദ്രനിലേക്കുള്ള അകലം ചന്ദ്രസ്ഫുടവും! ഈ അകലം എന്നു പറയുന്നത് കോണളവില്‍ത്തന്നെയാണ്! രവിസ്ഫുടം 5-23-32 എന്നു കണ്ടാല്‍ എന്താ സംഗതീന്നറിയോ. മേടം രാശിയില്‍ നിന്നും അഞ്ചുരാശിയും കഴിഞ്ഞ് ആറാമത്തെ രാശിയില്‍ 23 ഡിഗ്രി 32 മിനിറ്റ് മാറിയാണത്രേ സൂര്യന്‍ നില്‍ക്കുന്നത്! മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം. അങ്ങനെ അഞ്ചുരാശികള്‍. അതുകഴിഞ്ഞുള്ള രാശി. അതായത് കന്നി. അതില്‍ 23 ഡിഗ്രിയും 32 മിനിറ്റും സൂര്യന്‍ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു രാശി 30 ഡിഗ്രിവരും. സൂര്യന്‍ ഒരു ദിവസം ഏതാണ്ട് ഒരു ഡിഗ്രി സഞ്ചരിക്കുകയും ചെയ്യും. 23 ഡിഗ്രി കഴിഞ്ഞു എന്നാല്‍ 23 ദിവസം കഴിഞ്ഞു എന്നു തന്നെ അര്‍ത്ഥം! അതായത് അന്ന് കന്നിമാസം 24ാം തീയതി! മലയാളമാസത്തിലെ തീയതി തന്നെയാണ് ഈ രവിസ്ഫുടം എന്നു ചുരുക്കം. ചന്ദ്രന്റെ കാര്യോം ഇങ്ങനെ തന്നെ! നാള്‍ ഏതാണെന്നു മനസ്സിലാക്കാന്‍ ചന്ദ്രസ്ഫുടം സഹായിക്കും. പഞ്ചാംഗത്തില്‍ നാള്‍ നോക്കാന്‍ ചന്ദ്രസ്ഫുടം നോക്കിയാലും മതി എന്നു സാരം. പക്ഷേ വട്ടുപിടിച്ച കണക്കുകൂട്ടാന്‍ അറിഞ്ഞിരിക്കണം എന്നു മാത്രം. നമുക്കിനി 'യോഗ'ത്തിലേക്കു തിരിച്ചുവരാം. രവിസ്ഫുടോം ചന്ദ്രസ്ഫുടോം എടുത്ത് അവ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്നതാണത്രേ ഈ യോഗം! ഹോ, ആകെ വട്ടായി. നമുക്കെളുപ്പം എന്തായാലും ആഴ്ച തന്നെ. അല്ലാപിന്നെ!

തീര്‍ന്നൂട്ടോ! :-)

---നവനീത്...

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു