Energy

ഊർജ്ജസംഭരണം ഇനി ഇലക്ട്രിക് കാറുകളിൽ

ഊർജ്ജസംഭരണം ഇനി ഇലക്ട്രിക് കാറുകളിൽ


വരുംകാലം ഇലക്ട്രിക് വാഹനങ്ങളുടെതാണ്. കാറുകൾ കാര്യം മാത്രം പറയാം. സത്യത്തിൽ ഓരോ ഇലക്ട്രിക് കാറും അതിഭീമമായൊരു പവർബാങ്കാണ്. ശരാശരി 40 യൂണിറ്റെങ്കിലും വൈദ്യുതിയാണ് ഓരോ വാഹനത്തിലും സൂക്ഷിച്ചിരിക്കുന്നത്. പുതിയ കാറുകളിൽ ഇത് 60 യൂണിറ്റിനു മുകളിലാണ്. 100യൂണിറ്റ് വൈദ്യുതി സൂക്ഷിക്കുന്ന കാറുകളും കണ്ടുതുടങ്ങിയിട്ടുണ്ട്. എന്തായാലും പൊതുവിൽ ഒരു വീടിന് രാത്രി ആവശ്യമുള്ള വൈദ്യുതിയുടെ അളവ് 5 മുതൽ 8വരെ യൂണിറ്റ് എന്നു കൂട്ടാം. ഇതിൽത്തന്നെ പീക്ക് അവറിൽ ആവശ്യമുള്ളത് 5 യൂണിറ്റ് കവിയാൻ സാധ്യത കുറവാണ്. അതായത് രണ്ടു മുതൽ നാലു ദിവസം വീടുകളിൽ ഉപയോഗിക്കാനുള്ള വൈദ്യുതി വീട്ടിലെ ഇലക്ട്രിക് കാറിലുണ്ട് എന്നു ചുരുക്കം.

വെഹിക്കിൾ റ്റു ഹോം എന്നൊരു പരിപാടിയുണ്ട്. വാഹനത്തിലെ വൈദ്യുതി ഉപയോഗിച്ച് വീട്ടിലെ വൈദ്യുതാവശ്യങ്ങൾ നിറവേറ്റുന്ന പരിപാടി. സത്യത്തിൽ ലോകമെമ്പാടും ഇവി നയത്തിൽത്തന്നെ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണിത്. വെഹിക്കിൾ റ്റു ഹോം സംവിധാനമില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കാത്ത നയം ലോകമെമ്പാടും പ്രാബല്യത്തിൽ വരേണ്ടതുണ്ട്. ഒരു പ്രദേശത്ത എല്ലാ ഇവികളെയും സ്മാർട്ട് സോഫ്റ്റുവെയർ സംവിധാനങ്ങളിലൂടെ ഏകോപിപ്പിക്കാൻ കൂടി കഴിഞ്ഞാൽ ഇലക്ട്രിക് കാർ നെറ്റ്‌വർക്ക് വലിയൊരു വെർച്വൽ പവർ പ്ലാന്റ് ആയിപ്പോലും മാറ്റാനാകും.

ഒറ്റ നോട്ടത്തിൽ ഇതിലെന്തു കാര്യം എന്നു തോന്നിയേക്കാം. പക്ഷേ ബുദ്ധിപൂർവം ഉപയോഗിച്ചാൽ ഒരു നാടിന് ഇതിനെക്കാൾ മികച്ചൊരു ഊർജ്ജസംഭരണ സംവിധാനം വേറെയില്ല എന്നു പറയാം. (എന്നിരുന്നാലും പമ്പ്ഡ് സ്റ്റോറേജ പോലെയുള്ള സംവിധാനങ്ങൾക്ക് വേറെ പല ഗുണങ്ങളും ഉണ്ട്.)

ഇതിന് പൊതുവിൽ ചില ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അതിൽ പ്രധാനം പബ്ലിക് ആയി ലോകമെമ്പാടാമുള്ള എല്ലാ വൈദ്യുതവിതരണക്കമ്പനികളും അവരുടെ മേഖലയിലെ എല്ലാ ഓഫീസുകളിലും പാർക്കിങ് ഏരിയകളിലും മീഡിയം - സ്ലോ ചാർജിങ് സെന്ററുകൾ സ്ഥാപിക്കുക എന്നതാണ്.
ഇതുമാത്രം പോരാ. ഇതിനൊപ്പം ഒരു സംവിധാനം കൂടി വേണം. സ്വന്തം വീട്ടിലെ വൈദ്യുത കൺസ്യൂമർ നമ്പർ ഉപയോഗിച്ച് എവിടെനിന്നും വാഹനം ചാർജു ചെയ്യാനുള്ള സംവിധാനം. ഇതിലൂടെ സ്വന്തം വീട്ടിൽനിന്ന് വാഹനം ചാർജു ചെയ്യുന്ന അതേ നിരക്കിൽ ഓഫീസിലോ പൊതുവിടങ്ങളിലോ നിന്ന് വാഹനം ചാർജു ചെയ്യാനാകും. ഇതു സാധ്യമല്ലെങ്കിൽ വളരെ കുറഞ്ഞ ഗാർഹിക നിരക്കിൽ വൈദ്യുതി നൽകിയാലും മതി. വാഹനം എപ്പോഴും ബാറ്ററിക്ക് സുരക്ഷിതമായ പരമാവധി ചാർജിങിൽ നിർത്താനും ഇത് സഹായകരമാണ്.
ലോകത്ത് നിരവധി വീടുകളിൽ ഇന്ന് സോളാർ സംവിധാനങ്ങൾ ഉണ്ട്. പല രാജ്യങ്ങളിലും പുതിയ വീടുകൾക്ക് ഇത് നിർബന്ധവുമാണ്. ഇങ്ങനെയുള്ള ഗാർഹികസോളാറിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി മിക്കയിടത്തും നേരിട്ട് ഗ്രിഡിലേക്കാണ് പോകുന്നത്. ഗാർഹിക സോളാർ പ്ലാന്റുകൾ വ്യാപകമായാൽ പകൽ ഇത്രയധികം വൈദ്യുതി ഉപയോഗിക്കേണ്ട ആവശ്യം പൊതുവിൽ വരില്ല. അപ്പോൾ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എന്തു ചെയ്യും? ഇവിടെയാണ് ഇവികൾ രക്ഷകരാകുന്നത്. ഈ വൈദ്യുതി ഉപയോഗിച്ച് ഇവികൾ ചാർജു ചെയ്യാൻ തുടങ്ങിയാൽ പകൽ സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെല്ലാംതന്നെ സുഖമായി സംഭരിച്ചു വയ്ക്കാനാകും.
ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഒരു ലക്ഷം ഇവി ഉണ്ടെങ്കിൽത്തന്നെ വീട്ടുപയോഗത്തിനു മാത്രമായി അവർക്ക് പത്തുലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പകൽ സംഭരിച്ചുവയ്ക്കാനാവുക. അത്രയും വലിയ ഒരു ബാറ്ററി സ്റ്റോറേജ് പദ്ധതി തുടങ്ങാൻ ഉള്ള ചെലവ് അതിഭീമമാണ്. ഈ ചെലവാണ് ഒരു നയമാറ്റത്തിലൂടെ വികേന്ദ്രീകൃതമായി നടപ്പിലാക്കാനാവുക. നമുക്കു മനസ്സിലാവുന്ന ഒരു ഉദാഹരണം നോക്കിയാൽ ഇരുപതിനായിരത്തിലധികം ഇലക്ട്രിക് കാറുകളാണ് കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം വിറ്റത്. അടുത്ത ഏതാനും വർഷംകൊണ്ട് ഇത് ലക്ഷങ്ങൾക്കു മുകളിലാവും. 2030 ഓടെ ചുരുങ്ങിയത് മൂന്നു ലക്ഷം ഇലക്ട്രിക് കാറുകളെങ്കിലും കേരളത്തിൽ ഉണ്ടാവണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൂടി നോക്കിയാലോ, ഈ സംഖ്യ അതിഭീമമാകും. ലോകം മുഴുവനും നോക്കിയാൽ അതൊരു വലിയ സംഖ്യയാണ്. എന്തായാലും അതോടെ അവയെ വെറും കാറുകളായി പിന്നെ കാണരുത്. ഒരു രാജ്യത്തോ ഒരു സംസ്ഥാനത്തോ ഒരു മേഖലയിലോ ഒക്കെ ചിതറിക്കിടക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ബാറ്ററി സ്റ്റോറേജായി കാണണം. ഒരുതരം ബാറ്ററി സ്റ്റോറേജ് നെറ്റ്‌വർക്ക്!
ഈ രണ്ടു കാര്യങ്ങളും ചെയ്യാനായാൽ രാത്രി പീക്ക് അവറിൽ വീടുകളിൽ വാഹനം ചാർജു ചെയ്യുന്ന പരിപാടി ഒഴിവാക്കാനാവും. മാത്രമല്ല പീക്ക് അവറിൽ വീട്ടിലേക്കുള്ള വൈദ്യുതി മുഴുവൻ വാഹനത്തിൽനിന്ന് എടുക്കാനുമാവും. വാഹനത്തിന്റെ ആകെ ചാർജിങ് ശേഷിയുടെ പത്തുമുതൽ പതിനഞ്ചു ശതമാനം ചാർജേ ഇതിന് പൊതുവിൽ ആവശ്യം വരൂ. അതിനാൽത്തന്നെ ബാറ്ററിയുടെ ശേഷിയെയും ആയുസ്സിനെയും ഇത് വളരെയധികം ബാധിക്കുകയും ഇല്ല.
ഇത്തരമൊരു പദ്ധതിക്ക് വലിയ ഗുണമാണുള്ളത്. ഒരു വലിയ പ്രദേശത്തെ ലക്ഷക്കണക്കിനു വീടുകളിലേക്കുള്ള വൈദ്യുതി രാത്രി പീക്ക് അവർ സമയങ്ങളിൽ വിച്ഛേദിക്കുന്നതിനു തുല്യമാവും ഇത്. അത്രയും വൈദ്യുതി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാനുമാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപനത്തോടെ ഊർജ്ജാവശ്യങ്ങൾ കൂടും എന്നാണ് പ്രതീക്ഷ. ഇത്തരം സാഹചര്യങ്ങളിൽ വൻതോതിൽ സോളാർ പ്ലാന്റുകളും മറ്റും തുടങ്ങേണ്ടിവരും. സോളാർപാടങ്ങൾ ഉണ്ടാക്കുന്നതിനെക്കാൾ നല്ലത് അപ്പോഴും പുരപ്പുറസോളാർ സംവിധാനങ്ങൾതന്നെയാണ്. പക്ഷേ ഇത്തരത്തിൽ ഏതു സോളാർ പ്ലാന്റാണെങ്കിലും അവയുടെ ഏറ്റവും വലിയ പ്രശ്നം, ഉണ്ടാക്കുന്ന വൈദ്യുതി സംഭരിച്ചുവയ്ക്കാനുള്ള പരിമിതിയാണ്. അതിനായി വലിയ ബാറ്ററി സ്റ്റോറേജ് പ്ലാന്റുകൾ തുടങ്ങുക എന്നതാണ് ഒരു മാർഗ്ഗം. ഇതുപക്ഷേ എല്ലായിടത്തും പ്രാവർത്തികമല്ല. അവിടെയാണ് വെഹിക്കിൾ റ്റു ഗ്രിഡ് സംവിധാനങ്ങളും വെഹിക്കിൾ റ്റു ഹോം സംവിധാനങ്ങളും പ്രതീക്ഷയാവുന്നത്.

ഇതുപക്ഷേ ഒറ്റയടിക്ക് ഒരു സംസ്ഥാനത്തിനോ ഒരു പ്രദേശത്തിനോ മാത്രമായി നടപ്പിലാക്കാവുന്ന സംവിധാനമല്ല. ഒരു രാജ്യത്തിന്റെ പൊതുനയത്തിന്റെ ഭാഗമായേ നടപ്പിലാക്കാനാവൂ. അതിൽ ഏറ്റവും പ്രധാനം വെഹിക്കിൾ റ്റു ഹോം എന്ന സംവിധാനം എല്ലാ ഇവികളിലും നയപരമായിത്തന്നെ നടപ്പിലാക്കുക എന്നതാണ്. ഇക്കാര്യം എല്ലായിടത്തും നടപ്പിലായാൽ ലോകത്തിന്റെ തന്നെ ഊർജ്ജസംഭരണ പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാവും എന്നുറപ്പാണ്.

പക്ഷേ വെഹിക്കിൾ റ്റു ഹോം എന്ന നയം പ്രാബല്യമാവുന്നതുവരെ കാത്തിരിക്കാൻ ആവില്ലല്ലോ. ഓഫീസുകളിലും പാർക്കിങ് സ്പേസുകളിൽ ആവശ്യത്തിന് ചാർജിങ് സംവിധാനമൊരുക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഓഫീസുകളിൽ പോകുന്നവർ അവിടെനിന്ന് ചാർജ് ചെയ്യട്ടേ. മാളുകളിൽ പോകുന്നവർ പാർക്കിങ് സമയത്ത് ചാർജ് ചെയ്യട്ടേ. വീട്ടിൽ പകൽ കിടക്കുമ്പോൾ വീട്ടിൽനിന്നും ചാർജ് ചെയ്യട്ടേ. രാത്രി ചാർജിങ് എന്ന പ്രശ്നം ഏതാണ്ട് പൂർണ്ണമായും ഇതിലൂടെ ഒഴിവാക്കാനാവും. ‘സൂര്യനുള്ളപ്പോൾ ചാർജു ചെയ്യൂ’ എന്ന ആശയത്തിന് വലിയ പ്രചാരണം കൊടുക്കണം. ഓൺഗ്രിഡ് സോളാർ പ്ലാന്റുകൾ എത്രത്തോളം വയ്ക്കാൻ കഴിയുമോ അത്രത്തോളം വയ്ക്കാനുള്ള പ്രോത്സാഹനവും കൊടുക്കുക. പീക്ക് അവറിൽ വൈദ്യുതവാഹനങ്ങളുടെ ചാർജിങ് ഒഴിവാക്കിയാൽത്തന്നെ വലിയൊരു വ്യത്യാസം പ്രകടമാവും. ഭാവിയിൽ വെഹിക്കിൾ റ്റു ഗ്രിഡ് സംവിധാനംകൂടി പ്രാബല്യത്തിൽ വരുമ്പോൾ ഊർജ്ജസംഭരണ പ്രതിസന്ധിയെ വലിയതോതിൽ നമുക്ക് മറികടക്കാനാവും!

Leave a Comment

Comments